ADVERTISEMENT

കടുത്തുരുത്തി ∙ നിർമാണം നിലച്ച മുട്ടുചിറ - എഴുമാന്തുരുത്ത് റോഡിൽ നിന്നു നിർമാണ സാമഗ്രികൾ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച കരാർ കമ്പനി ജീവനക്കാരനെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഒടുവിൽ പൊലീസിന്റെ ഇടപെടലിൽ റോഡ് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കാം എന്ന ഉറപ്പിൽ നാട്ടുകാർ പിന്മാറി. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ആയാംകുടിയിലായിരുന്നു സംഭവം. പഞ്ചായത്തംഗങ്ങളായ കെ.സി.പ്രമോദ്, പൗളി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണു നാട്ടുകാർ സംഘടിച്ചത്.  മുട്ടുചിറ– എഴുമാന്തുരുത്ത് – വടയാർ - കല്ലാട്ടിപ്പുറം - ചന്തപ്പാലം - വെള്ളൂർ - മുളക്കുളം റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന ജോലികൾക്ക് കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 117 കോടി രൂപ അനുവദിച്ചിരുന്നു. മുട്ടുചിറ മുതൽ ആയാംകുടി സ്കൂൾ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് രണ്ട് വർഷമെടുത്ത് ടാറിങ് നടത്തി.

എഴുമാന്തുരുത്തിലേക്കുള്ള റോഡ് ഭാഗത്തെ ജോലികളാണ് ഇനി നടത്തേണ്ടത്. ഇതിനായി ആയാംകുടി പള്ളിക്ക് സമീപം കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ചു. റോഡ് ഇളക്കി മറിച്ചിട്ടു. എന്നാൽ, സംരക്ഷണഭിത്തി നിർമിച്ച ഭാഗത്തു മണ്ണ് ഫില്ലിങ് ഉൾപ്പെടെയുള്ള ജോലികൾ നടത്തിയില്ല. ഇതോടെ എഴുമാന്തുരുത്തിലേക്കുള്ള ബസ് സർവീസ് നിലച്ചു. ജനം ദുരിതത്തിലായി. ഇതിനിടെയാണു ജോലികൾ അവസാനിപ്പിച്ച് നിർമാണ സാമഗ്രികൾ നീക്കാൻ കരാർ കമ്പനിയുടെ ജീവനക്കാരൻ എത്തിയത്. ഇതോടെ രോഷാകുലരായ നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജീവനക്കാരനെ തടഞ്ഞു. നാലു മണിക്കൂറിന് ശേഷം രാത്രി എട്ട് മണിയോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഒത്തുതീർപ്പുണ്ടായത്. റോഡ് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കാം എന്നായിരുന്നു കരാറുകാരുടെ ഉറപ്പ്. ഇതെത്തുടർന്ന് നാട്ടുകാർ പിന്മാറി.

റോഡ് വികസന പദ്ധതിയുടെ നിർമാണ ഉദ്‌ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചത് 2022 ഏപ്രിൽ 24 ന് ആയിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും കടുത്തുരുത്തി പഞ്ചായത്ത് പരിധിയിലെ ജോലികൾ പോലും തീർക്കാനായില്ല. മുട്ടുചിറ, ആയാംകുടി, പള്ളിത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് പൂർണമായും തകർന്ന് കുളമായ നിലയിലാണ്. 117 കോടി രൂപയുടെ കരാർ ഏറ്റെടുത്തു പണികൾ ആരംഭിച്ച കരാറുകാരൻ സർക്കാർ പണം നൽകാത്തതു മൂലം സാമ്പത്തിക പ്രതിസന്ധിയിലാകുകയും പല തവണ പണികൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.

മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് വാലാച്ചിറ റെയിൽവേ ഗേറ്റ് വഴി ആയാംകുടി കപ്പേള - എഴുമാന്തുരുത്ത് - കല്ലാട്ടിപ്പുറം - വടയാർ ചന്തപ്പാലം - വെള്ളൂർ - മുളക്കുളം അമ്പലപ്പടി വരെ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനായിരുന്നു പദ്ധതി. ജർമൻ ബാങ്ക് സഹായത്തോടെയാണ് റോഡ് നിർമാണം. രണ്ട് വർഷം കൊണ്ട് റോഡ് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ റോഡ് നിർമാണം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം പൂർണമായും നിലച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com