ADVERTISEMENT

കോട്ടയം ∙ റെയിൽവേ പൊലീസ് 2 വർഷത്തിനിടെ രക്ഷിച്ചത് 224 കുട്ടികളെ. വീടു വിട്ടിറങ്ങിയവർ, കുട്ടികളെ കടത്തുന്ന സംഘങ്ങളുടെ കയ്യിൽ അകപ്പെട്ടവർ, ട്രെയിനിൽനിന്നിറങ്ങിയ ശേഷം തിരികെക്കയറാൻ പറ്റാതെ വന്നവർ എന്നിങ്ങനെയുള്ള കേസുകളാണിവ. തിരുവനന്തപുരം ‍ഡിവിഷന് കീഴിൽ  2023ൽ  94 ആൺകുട്ടികളെയും 27 പെൺകുട്ടികളെയും 2024ൽ  74 ആൺകുട്ടികളും 29 പെൺകുട്ടികളെയുമാണ് കണ്ടെത്തിയത്. കോട്ടയം റെയിൽവേ പൊലീസ് 2 വർഷത്തിനിടെ 6 ആൺകുട്ടികളെയും 5 പെൺകുട്ടികളെയും കണ്ടെത്തി രക്ഷിതാക്കൾക്കു കൈമാറി. ആർപിഎഫ് കമൻഡാന്റ് തൻവി പ്രഫ്ജിൽ ഗുപ്തയാണ് കുട്ടികളെ കണ്ടെത്തുന്ന റെയിൽവേ പൊലീസ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്നു വിവിധ സാഹചര്യങ്ങളിൽ കണ്ടെത്തിയ കുട്ടികളെയാണ് രക്ഷിതാക്കൾക്കും ചൈൽഡ് ലൈനിനും  കൈമാറിയത്.

പതിമൂന്നുകാരിക്ക് രക്ഷയുടെ വാതിൽ
കുട്ടികളെ കടത്തുന്ന സംഘം തമിഴ്നാട്ടിൽനിന്നു വീട്ടുജോലിക്കാണ് പതിമൂന്നുകാരിയെ എത്തിച്ചത്. ഒരു വർഷം കോട്ടയത്തെ വീട്ടിൽ ജോലി ചെയ്ത പെൺകുട്ടി രക്ഷപ്പെട്ട് റെയിൽവേ  പ്ലാറ്റ്ഫോമിൽ എത്തി. സംശയാസ്പദ സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചതെന്ന് മനസ്സിലായി. പെൺകുട്ടിക്ക് വേതനവും ഭക്ഷണവും നൽകിയിരുന്നില്ല. പട്ടിണിയിലായ പെൺകുട്ടിക്ക് റെയിൽവേ പൊലീസാണ് ഭക്ഷണം നൽകിയത്. കേസ് ജില്ലാ പൊലീസിന് കൈമാറി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. 

രക്ഷിതാക്കളോട്  കാർട്ടൂൺ പിണക്കം
രക്ഷിതാക്കൾ കാർട്ടൂൺ കാണിക്കാതെ വന്നതോടെയാണ്, പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഗുരുവായൂരിൽനിന്നു വീടു വിട്ടിറങ്ങിയത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയുടെ വിവരങ്ങൾ റെയിൽവേ പൊലീസിനു ലഭിച്ചു. കോട്ടയം സ്റ്റേഷനിൽ കുട്ടിയെ കണ്ടെത്തിയ റെയിൽവേ പൊലീസ് വിവരം ഗുരുവായൂർ പൊലീസിനെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു.

നൻഹെ ഫാരിസ്തെ
ട്രെയിനുകളിലെ മനുഷ്യക്കടത്തും ഭിക്ഷാടനവും തടയാൻ റെയിൽവേ പൊലീസിന്റെ നൻഹെ ഫാരിസ്തെ. റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനിലും അലഞ്ഞുതിരിയുന്ന കുട്ടികളെയും മുതിർന്നവരെയും ഭിക്ഷാടകരെയും കണ്ടെത്താൻ പ്രത്യേക പരിശോധന ആരംഭിച്ചു. പരിശോധനയ്ക്കിടെയാണ് കഴിഞ്ഞ ദിവസം വ്യാജരേഖയുമായി ട്രെയിനിൽ പണപ്പിരിവു നടത്തിയ മാഫിയസംഘത്തിലെ കണ്ണിയായ യുവതി പിടിയിലായത്. ട്രെയിനുകളിൽ കുട്ടികളെയും നിരാലംബരെയും ഉപയോഗിച്ച് പണപ്പിരിവു നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് റെയിൽവേ പരിശോധന ശക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com