ADVERTISEMENT

കോട്ടയം ∙ ദേശീയപാത 183ന്റെ (കെകെ റോഡ്) നവീകരണത്തിനു പദ്ധതി തയാറാകുന്നു. മണർകാട് മുതൽ പൊൻകുന്നം ചെങ്കല്ലേപ്പള്ളി (19-ാം മൈൽ) വരെയുള്ള 20.7 കിലോമീറ്റർ ദൂരമാണു നവീകരിക്കുക. വിശദപദ്ധതിരേഖ തയാറാക്കുന്നതിനു ഏജൻസിയെ നിയമിച്ചു. പ്രാഥമികഘട്ട സർവേ ഉടൻ ആരംഭിക്കും. അപകടവളവുകൾ നിവർത്താനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ഉണ്ടാകും. കലുങ്കുകളും പുതുക്കിപ്പണിതു റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യും. ഇരുവശങ്ങളിലും നടപ്പാതയും പണിയും. അപകടവളവുകൾ നിവർത്തുന്നതിനു മുൻഗണന നൽകുമെന്ന് അധികൃതർ പറഞ്ഞു.

ദേശീയപാതയുടെ പൊതുമാനദണ്ഡം അനുസരിച്ചു നഗരപ്രദേശങ്ങളിൽ 12 മുതൽ 18 മീറ്റർ വരെ വീതിയാണു റോഡിന് ഉണ്ടാവുക. ഗ്രാമങ്ങളിൽ 16 മീറ്റർ വീതിയാണു നിർദേശിക്കുന്നത്. മലമ്പ്രദേശങ്ങളിൽ 12 മീറ്റർ വീതിയുണ്ടാകും. എന്നാൽ ഇപ്പോഴത്തെ നവീകരണത്തിനു പ്രാദേശിക നീക്കുപോക്കുകൾ ആവശ്യമെങ്കിൽ ചർച്ചയിലൂടെ തീരുമാനിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന കെകെ റോഡിന്റെ ആകെ നീളം 74 കിലോമീറ്ററാണ്. ഇതിൽ 55 കിലോമീറ്ററും അപകടമേഖല ആണെന്നാണു നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) പഠനം. 

അപകടങ്ങളുടെ കണക്ക് പ്രകാരം ‘ബ്ലാക്ക് സ്പോട്ടാ’യി കണക്കാക്കിയിട്ടുള്ളതു 7 സ്ഥലങ്ങളാണ്. ചങ്ങനാശേരി, കോട്ടയം, മണർകാട്, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളാണു ശ്രദ്ധ പതിയേണ്ട സ്ഥലങ്ങൾ. ദേശീയപാത വികസനത്തിന് ഇതിനു മുൻപും ചില പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.

എംസി റോഡിൽ നിന്ന്  എളുപ്പവഴി
കോട്ടയം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുരുക്കിൽപെടാതെ എംസി റോ‍ഡിൽനിന്നു കെകെ റോഡിലേക്കു വേഗം കടക്കാവുന്ന ബൈപാസിനുള്ള സാധ്യതയും പരിഗണനയിലാണ്. മണിപ്പുഴ ജംക്‌ഷനിൽനിന്നും ഈരയിൽക്കടവ് റോഡിൽകൂടി മുട്ടമ്പലം, ദേവലോകം, പുതുപ്പള്ളി വഴി മണർകാട് ജംക്‌ഷനിൽ ചേരുന്ന റോഡാണു ആലോചനയിൽ.  ഈ വഴി തന്നെ മണർകാടിനു സമീപം എരുമപ്പെട്ടിയിൽ ചേരുന്ന റോഡും പരിഗണിക്കുന്നു. ഇതിനു പക്ഷേ, പുതിയ സർവേയും പദ്ധതിയും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com