അന്നമ്മ വർഗീസ്, വയസ്സ് 75; സ്വപ്നത്തിലേക്ക് നീന്തിക്കയറിയത് ഇങ്ങനെ
Mail This Article
കോട്ടയം ∙ യുഎസിലെ നഴ്സിങ് ജോലിയിൽനിന്ന് 66ാം വയസ്സിൽ വിരമിക്കുമ്പോൾ ചാന്നാനിക്കാട് പരുത്തുംപാറ ചന്ദ്രത്തിൽ അന്നമ്മ വർഗീസിനു ജീവിത ലക്ഷ്യങ്ങൾ മൂന്നായിരുന്നു. സൈക്കിൾ ചവിട്ടാൻ പഠിച്ച് സവാരി പോകണം, നീന്തൽ പഠിക്കണം, കംപ്യൂട്ടറിൽ അറിവു വർധിപ്പിക്കണം. സൈക്കിൾ ചവിട്ടാൻ പഠിച്ചു. 75ാം വയസ്സിൽ പങ്ങട ആൻസ് സ്വിമ്മിങ് അക്കാദമിയിൽ രണ്ടുമാസം കൊണ്ട് നീന്തൽ പരിശീലനം പൂർത്തിയാക്കി. ഇനിയുള്ളത് കംപ്യൂട്ടർ പഠനമാണ്.
തിരികെ യുഎസിൽ എത്തിയശേഷം കംപ്യൂട്ടർ കോഴ്സിനു ചേരാനുള്ള ഒരുക്കത്തിലാണ് അന്നമ്മ. ഭർത്താവ് കുരുവിള വർഗീസ് പിന്തുണയുമായി ഒപ്പമുണ്ട്. അമേരിക്കയിലെ ടെക്സസിൽ ആശുപത്രിയിൽ 40 വർഷം നഴ്സായിരുന്നു അന്നമ്മ. 4 മാസം മുൻപാണ് നാട്ടിലെത്തിയത്. അപ്പോഴായിരുന്നു നീന്തൽപഠനം. 26നു മടങ്ങും. വാതവും അസ്ഥിവേദനയും അന്നമ്മയെ അലട്ടിയിരുന്നു. നീന്തൽ പഠിച്ചശേഷം ഇതു മാറിയെന്ന് അന്നമ്മ പറയുന്നു.
അക്കാദമി ഉടമ വയലുങ്കൽ അന്നമ്മ ട്രൂബിന്റെയും പരിശീലകൻ ഒ.എസ്.മണികണ്ഠന്റെയും നേതൃത്വത്തിലായിരുന്നു പരിശീലനം. അന്നമ്മ ട്രൂബ് സ്വിറ്റ്സർലൻഡിൽ നഴ്സായിരുന്നു. വയസ്സ് 76 പിന്നിട്ടു. നീന്തൽ ജീവിതത്തിന്റെ ഭാഗമെന്ന് അന്നമ്മ ട്രൂബ് പറയുന്നു. നീന്തൽ ദിനചര്യയുടെ ഭാഗമാക്കിയാൽ രോഗങ്ങളെ തുരത്താമെന്നും ആരോഗ്യം സംരക്ഷിക്കാമെന്നുമാണ് ഇരുവരുടെയും അഭിപ്രായം.