ADVERTISEMENT

കോട്ടയം ∙ നാട്ടകം ശുദ്ധജല പദ്ധതിയുടെ കുരുക്കഴിയുന്നു. ദേശീയപാത മുറിച്ചു പൈപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു. റോഡ് കുഴിച്ചു പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിനു റോഡിന്റെ ഇരുവശങ്ങളിലുള്ള കേബിളുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കി 5 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജലഅതോറിറ്റി പ്രോജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രസംഘം നിർദേശം നൽകി.പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്രസംഘം ഉറപ്പുനൽകിയതായി കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പറഞ്ഞു.എംപി, എംഎൽഎ എന്നിവരുടെ ആവശ്യപ്രകാരം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രതിനിധി എസ്.കെ.പാണ്ഡെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്നലെയാണു കോട്ടയത്ത് എത്തിയത്.

ഗതാഗത മന്ത്രാലയം റീജനൽ ഓഫിസർ വി.ജെ.ചന്ദ്രഗോറെ, സൂപ്രണ്ടിങ് എൻജിനീയർ ബി.ടി.ശ്രീധർ, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.രാകേഷ് എന്നിവരാണു ഫ്രാൻസിസ് ജോർജ് എംപിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്കും ഒപ്പം പരിശോധനയ്ക്ക് എത്തിയത്.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എ.എസ്‍.സുര, ഏബിൾ മോൻ, ബാസ്റ്റിൻ, കെ.എം.അരവിന്ദ്, നഗരസഭ കൗൺസിലർമാരായ എൻ.ജയചന്ദ്രൻ, കെ.ശങ്കരൻ, ഷീനാ ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, എ.കെ.ജോസഫ്, എസ്.രാജീവ്, ജോൺ ചാണ്ടി, ഷീന ബിനു തുടങ്ങിയവരും പങ്കെടുത്തു. 

നാട്ടകം ശുദ്ധജല പദ്ധതി 
കോട്ടയം നഗരസഭയിലെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനു 2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്ത് ആരംഭിച്ചതാണ് നാട്ടകം ശുദ്ധജല പദ്ധതി. കിഫ്ബിയിൽ നിന്ന് 21 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.  ആദ്യഘട്ടത്തിൽ 12 കോടി ചെലവിൽ വെള്ളൂപ്പറമ്പ് പമ്പിങ് സ്റ്റേഷൻ മുതൽ സംസ്ഥാന – ജില്ലാ പാതകളുടെ അതിർത്തിവരെയുള്ള പൈപ്പിടൽ ജോലികൾ പൂർത്തിയാക്കി. മറിയപ്പള്ളി ഓവർഹെഡ് ടാങ്കിന്റെ ക്ഷമത 7 ലക്ഷം ലീറ്ററിൽനിന്നു 13 ലക്ഷം ലീറ്ററാക്കി ഉയർത്തി. 90 ശതമാനം പണികൾ പൂർത്തിയാക്കി. ദേശീയപാത 183 മുറിച്ചു കടന്നു പോകേണ്ട സ്ഥലങ്ങളിൽ ദേശീയപാത വിഭാഗം അനുമതി നൽകാത്തതിനാൽ പദ്ധതി പൂർത്തിയാക്കാനായില്ല. 2020, 22 വർഷങ്ങളിൽ അനുമതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്നാണു ഫ്രാൻസിസ് ജോർജ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പ്രശ്നം അവതരിപ്പിച്ചത്.

English Summary:

The long-awaited Nattakam Drinking Water Project in Kerala edges closer to resolution. A central team, responding to the urging of local representatives, inspected the proposed pipeline route across the national highway and directed officials to expedite feasibility assessments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com