വെള്ളംകുടി മുട്ടി; വട്ടകപ്പാറ ജലസംഭരണി വെട്ടിക്കീറി നശിപ്പിച്ചു
Mail This Article
കാഞ്ഞിരപ്പള്ളി ∙ നൂറിലധികം കുടുംബങ്ങളുടെ വെള്ളംകുടി മുട്ടിച്ച് സാമൂഹികവിരുദ്ധർ. വട്ടകപ്പാറ ജലപദ്ധതിയുടെ 5000 ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് വെട്ടിക്കീറി നശിപ്പിച്ചാണ് സാമൂഹികവിരുദ്ധർ ജലവിതരണം തടസ്സപ്പെടുത്തിയത്.പഞ്ചായത്ത് 10–ാം വാർഡിലെ വട്ടകപ്പാറ മലയുടെ മുകളിൽ സ്ഥാപിച്ചിരുന്ന 5000 ലീറ്റർ സംഭരണ ശേഷിയുള്ള 5 ടാങ്കുകളിൽ ഒരെണ്ണമാണു മുകൾ മുതൽ താഴെ വരെ വെട്ടിക്കീറി നശിപ്പിച്ചത്. ടാങ്കിൽ തുള്ളി വെള്ളം പോലും സംഭരിക്കാൻ കഴിയാത്തവിധം നശിപ്പിച്ചു.ടാങ്കിൽ നിന്നു ജലവിതരണത്തിനു സ്ഥാപിച്ച പൈപ്പ് ലൈനുകളും നശിപ്പിച്ച നിലയിലാണ്.
ഗണപതിയാർ കോവിലിനു സമീപത്തു നിന്നു വെള്ളം പമ്പ് ചെയ്ത് വട്ടകപ്പാറ മലയിലെ ടാങ്കുകളിൽ എത്തിച്ച ശേഷമാണ് വാർഡിലെ വിവിധ സ്ഥലങ്ങളിലെ വീടുകളിലേക്കു ജലവിതരണം നടത്തുന്നത്. പദ്ധതിയുടെ പമ്പിന് തകരാറുണ്ടായതിനാൽ ഏതാനും ദിവസം പമ്പിങ് നടന്നില്ല. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജലവിതരണ സൊസൈറ്റി ഭാരവാഹികൾ വട്ടകപ്പാറ മലയിലെത്തിയപ്പോഴാണ് ടാങ്ക് നശിപ്പിച്ചതായി കണ്ടെത്തിയത്. വാർഡംഗം സുനിൽ തേനംമാക്കലും, ജലവിതരണ സൊസൈറ്റി ഭാരവാഹികളും ചേർന്നു പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.