ആ ബന്ദിപ്പൂവസന്തം കർഷകന് സങ്കടക്കാഴ്ച; കാലം തെറ്റി ചെടികൾ പൂത്തു, ഓണവിപണി നഷ്ടമായി
Mail This Article
ചങ്ങനാശേരി ∙ കാലം തെറ്റി പൂവിട്ടു, പ്രതീക്ഷിച്ച വിപണി കൈവിട്ടു; കർഷകന് സങ്കടക്കാലം. ആറ്റുനോറ്റ് പരിപാലിച്ച ബന്ദിച്ചെടികൾ പറമ്പ് നിറയെ ഓറഞ്ചും മഞ്ഞയും നിറങ്ങളിലായി പൂവിട്ട കാഴ്ച സാധാരണ ഗതിയിൽ ആഹ്ലാദം നൽകുന്നതാണ്. എന്നാൽ ഇവിടെ അത് സങ്കടക്കാഴ്ചയാണ്. ഓണവിപണി പ്രതീക്ഷിച്ച് കർഷകനായ പി.എസ്.ശ്രീധരൻ ടിബി റോഡിനു സമീപമുള്ള 15 സെന്റിൽ നട്ട ഹൈബ്രിഡ് ഇനത്തിലുള്ള ബന്ദിപ്പൂക്കൾ പൂവിട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്.1200 തൈകളാണ് കൃഷി വകുപ്പിൽ നിന്നു നൽകിയത്.
സൗജന്യമായി നൽകിയ തൈകളാണെങ്കിലും പരിപാലനത്തിനും തൊഴിലാളികളുടെ കൂലിക്കുമായി 15,000 രൂപയോളം ചെലവ് വന്നു. ഇപ്പോൾ പൂക്കൾ പലതും കൊഴിഞ്ഞു വീഴുകയാണ്. നഗരസഭയുടെ മികച്ച കർഷകനായി (എസ്‌സി വിഭാഗം) തിരഞ്ഞെടുക്കപ്പെട്ട ശ്രീധരനു കൃഷിയിൽ സഹായത്തിന് റിട്ട. ഡിഎംഒയും സജീവനി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഭാര്യ ഡോ. ആർ.വിജയകുമാരിയും ഉണ്ടായിരുന്നു.
പൂക്കൾ ഏറ്റെടുക്കാൻ ആരാധനാലയങ്ങളെ സമീപിച്ചെങ്കിലും പലരും സ്ഥിരമായി ഒരേ പൂക്കടയിൽ നിന്ന് സ്റ്റോക്ക് എടുക്കുന്നവരാണ്. കമേഴ്സ്യൽ ടാക്സ് ജോയിന്റ് കമ്മിഷണറായിരുന്ന ശ്രീധരൻ ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം കൃഷിയിലേക്കു കടക്കുകയായിരുന്നു. അഭിഭാഷക ജോലിയും ചെയ്യുന്നുണ്ട്. ഏത്തവാഴ, കപ്പ, പച്ചക്കറി കൃഷികളും നടത്തുന്നുണ്ട്. ഓണവിപണി പ്രതീക്ഷിച്ച് നട്ട ബന്ദിത്തൈകൾ പലയിടത്തും താമസിച്ചാണ് പൂവിട്ടതെന്നു പരാതി ഉയർന്നിട്ടുണ്ട്.