മാലിന്യം തള്ളുന്നവരേ...മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്
Mail This Article
പായിപ്പാട് ∙ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ പഞ്ചായത്തിലെ 16 വാർഡുകളിൽ ഓരോ നിരീക്ഷണക്യാമറ വീതം സ്ഥാപിച്ചു. ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്ന അയ്യരുകുളം – നാലുകോടി റോഡ്, ഒട്ടത്തിക്കടവ്, പഞ്ചായത്ത് പരിസരം, മിനി എംസിഎഫ് പരിസരം എന്നീ പ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കി.
മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ തെളിവായി കണക്കാക്കി പഞ്ചായത്ത്
പിഴയിടും. രാത്രിയും വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കുന്ന നൈറ്റ് വിഷൻ ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്.
ദൃശ്യങ്ങൾ 24 മണിക്കൂറും തത്സമയമായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോണുകളിലും പഞ്ചായത്തിൽ സജ്ജീകരിച്ച മോണിറ്ററിലും ലഭിക്കും.
പഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.50 ലക്ഷം രൂപ ചെലവഴിച്ചാണു ക്യാമറകൾ സ്ഥാപിച്ചിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജോ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ എബി വർഗീസ്, അനുജ ലാലൻ, ത്രേസ്യാമ്മ വർഗീസ്, വാർഡ് അംഗങ്ങളായ ജയൻ, പാപ്പച്ചൻ, ഗീത ശശിധരൻ, സിബിച്ചൻ ഒട്ടത്തിൽ, കരുണാകരൻ എന്നിവർ പ്രസംഗിച്ചു.