കാണൂ, ഇൗ മാലിന്യമലകൾ മാധ്യമസൃഷ്ടിയാണോ ?
Mail This Article
കോട്ടയം ∙ നഗരത്തിൽ മാലിന്യമുണ്ടെന്നതു മാധ്യമ സൃഷ്ടി മാത്രമാണെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറയുമ്പോഴും പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടുന്നു. ഹരിതകർമസേന വീടുകളിൽ നിന്നു സ്വീകരിക്കുന്ന അജൈവ മാലിന്യങ്ങളും വാർഡുകളിൽ തന്നെ ചാക്കിൽക്കെട്ടി കൂട്ടിയിട്ടിട്ടുണ്ട്. പല സ്ഥലത്തെയും മാലിന്യത്തിൽ നിന്ന് ഈച്ചയും പുഴുവും ദുർഗന്ധവുമുണ്ട്. ഇതിന്റെ നേർസാക്ഷ്യങ്ങളാണ് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ.
∙ കണക്കുകളിൽ പൊരുത്തക്കേട്
ഹരിതകർമസേന കൃത്യമായി വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നുണ്ടെന്നും കോടിമതയിലെത്തിക്കുന്നുണ്ടെന്നും സ്ഥിരസമിതി അധ്യക്ഷൻ സി.ജി.രഞ്ജിത്തും അവകാശപ്പെട്ടിരുന്നു. നഗരസഭാ പരിധിയിൽ ദിനംപ്രതി 13 ടൺ അജൈവ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം കോടിമതയിലെ മുഖ്യ മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) എത്തുന്നതു 3 ടൺ മാത്രമെന്നാണു വിവരം.
∙ മാലിന്യം നീക്കി
തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുൻവശം ചാക്കിൽ കെട്ടി അട്ടിയാക്കി വച്ചിരുന്ന വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം ഇന്നലെ നീക്കം ചെയ്തു. ശുദ്ധജല വിതരണം തടസ്സപ്പെട്ടതിനെത്തുടർന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുൻവശം റോഡ് കുഴിച്ചിരുന്നു. ശുദ്ധജല വിതരണം പൂർവ സ്ഥിതിയിൽ എത്തിയെങ്കിലും റോഡിലെ കുഴി അടച്ചിരുന്നില്ല. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെ റോഡിലെ കുഴികൾ അടച്ചു ഗതാഗതം സുഗമമാക്കി.
കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറി മാലിന്യം തിയറ്റർ റോഡിലേക്കു മഴവെള്ളത്തിനൊപ്പം ഒഴുക്കുന്നു. സ്റ്റാൻഡിലെ ശുചിമുറിയുടെ ടാങ്ക് നിറയുമ്പോൾ തുറന്നു വിടുന്നതായി വ്യാപക പരാതിയുണ്ട്.മഴ വെള്ളത്തിനൊപ്പം ശുചിമുറിമാലിന്യം കെഎസ്ആർടിസി ഗാരിജിലുമെത്തുന്നതായി ജീവനക്കാർ പറഞ്ഞു. ടാങ്കിന് ആവശ്യത്തിന് വലുപ്പമില്ല. ചോരുമ്പോൾ മണ്ണിട്ടു മൂടുകയോ മഴയുണ്ടെങ്കിൽ ഒഴുക്കി വിടുകയോ ചെയ്യുന്നതായി സമീപ സ്ഥാപനങ്ങളിലെ ജീവനക്കാർ അറിയിച്ചു.