ചേർത്തല– കുമരകം റോഡിൽ അപകട പരമ്പര തുടരുന്നു
Mail This Article
കുമരകം ∙ ചേർത്തല– കുമരകം റോഡിൽ വീണ്ടും അപകടം. കവണാറ്റിൻകര ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ടു വഴിയാത്രക്കാരനെ ഇടിക്കുകയും തുടർന്നു ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ കമുകിൽ ഇടിച്ചു. ഇന്നലെ രാവിലെ 6.30നാണ് അപകടം. ബോട്ട് ജെട്ടി ഭാഗത്ത് നിന്നു വന്ന ബൈക്ക് യാത്രക്കാരൻ തമിഴ്നാട് സ്വദേശി കറുത്ത സ്വാമിക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ് വഴിയിൽ വീണു കിടന്ന കറുത്ത സ്വാമിയെ പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരന്റെ കയ്യിൽ തട്ടിയാണു കാർ മുന്നോട്ട് പോയത്. അതിനാൽ കാര്യമായ പരുക്ക് ഇല്ലായിരുന്നു. കാറിന്റെയും ബൈക്കിന്റെയും മുൻഭാഗം പൂർണമായും തകർന്നു. കുമരകം റോഡിൽ അപകടം പതിവാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ണാടിച്ചാൽ ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു .
സമീപത്തെ മീൻ കടയും തകർന്നിരുന്നു. കഴിഞ്ഞയാഴ്ച 4 അപകടങ്ങളുണ്ടായി. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയോടെ ഉള്ള ഡ്രൈവിങ്ങും അപകടത്തിനു കാരണമാകുന്നു. മദ്യപിച്ചു വാഹനം ഓടിച്ചും അപകടം ഉണ്ടാക്കുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ നടപടി ഇല്ല. ട്രാഫിക് നിയമങ്ങൾ പലരും പാലിക്കാത്തതും അപകടത്തിനിടയാക്കുന്നു. അപകട മുന്നറിയിപ്പ് ബോർഡുകൾ പല സ്ഥലത്തും ഇല്ല. റോഡിലെ സൂചനാ ബോർഡുകൾ പലതും നശിക്കുകയോ ചിലത് ചരിഞ്ഞു കിടക്കുകയുമാണ്. റോഡിന്റെ പല ഭാഗത്തെയും നിരപ്പ് വ്യത്യാസം പ്രശ്നമാകുന്നു. ഇങ്ങനെ ഉള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടുന്നതിനിടെ തെന്നി നീങ്ങുന്നു. റോഡിലേക്കു എത്തുന്ന ഇടറോഡുകളുടെ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.
പ്രധാന റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോഴായിരിക്കും ഇട റോഡിൽ നിന്നു വാഹനങ്ങൾ പ്രധാന റോഡിലേക്കു പ്രവേശിക്കുന്നത്. ഈ സമയത്ത് അപകടം ഉണ്ടാകുന്നു. പല സ്ഥലത്തും റോഡിൽ വലിയ വളവുകളുണ്ട്. വിനോദ സഞ്ചാരികളുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഡ്രൈവർമാരാണു ഇതുവഴി വരുന്നത്. ആദ്യമായി വരുന്ന ഡ്രൈവർമാർക്കു റോഡിന്റെ ഗതി മനസ്സിലാക്കാൻ കഴിയാതെ വരുന്നു. റോഡിന്റെ വീതിക്കുറവും പ്രശ്നമാണ്. 15 മീറ്റർ വീതിയിൽ റോഡ് വികസനത്തിനു പദ്ധതി തയാറാക്കി പതിറ്റാണ്ട് പിന്നിട്ടിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല.