കൈവരി തകർന്നു ഒരുവർഷമായിട്ടും നടപടിയില്ല; പ്ലാച്ചേരി ചെറിയ പാലത്തോട് അവഗണനയോട് അവഗണന
Mail This Article
എരുമേലി ∙ പ്ലാച്ചേരി ചെറിയ പാലത്തിന്റെ തകർന്ന കൈവരിയുടെ അറ്റകുറ്റപ്പണി വൈകുന്നു. കഴിഞ്ഞ ശബരിമല തീർഥാടന കാലത്താണു തീർഥാടക വാഹനം ഇടിച്ച് കൈവരി തകർന്നത്. ഈ വർഷം തീർഥാടനം ആരംഭിക്കാൻ ഒന്നര മാസം കൂടി മാത്രം ബാക്കി നിൽക്കെ ഉടൻ കൈവരിയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നാണ് ആവശ്യം. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വികസിപ്പിച്ചതോടെ പതിനായിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും ഈ റോഡിലൂടെ യാത്രചെയ്യുന്നത്.
ഹൈവേയിൽ നിന്ന് എരുമേലി റോഡിലേക്ക് പ്രവേശിക്കുന്ന പ്ലാച്ചേരി പാലത്തിനു വേണ്ടത്ര വീതിയില്ല. ഇതാണ് അപകടകാരണം. തിരുവനന്തപുരം –കാസർകോട് മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി പ്ലാച്ചേരി മുതൽ കരിങ്കല്ലുമ്മൂഴി വരെയുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. എന്നാൽ ഈ കരാറിലും പ്ലാച്ചേരി പാലം വീതി കൂട്ടുന്നില്ല. ഇതേ റോഡിലെ കരിമ്പിൻതോട്, കരിങ്കല്ലുമ്മൂഴി പാലങ്ങളുടെ വീതി വർധിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി പാലത്തിന്റെ മണ്ണ് പരിശോധനയും നടത്തി. പ്ലാച്ചേരി– കരിങ്കല്ലുമ്മൂഴി റോഡ് ഫണ്ട് ബോർഡ് ആണ് റോഡ് നവീകരണം നടത്തുന്നത്. 7.5 കിലോമീറ്റർ ദൂരം 33.50 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ റോഡ് വികസനത്തിനൊപ്പം പ്ലാച്ചേരി ചെറിയ പാലവും വീതികൂട്ടി നവീകരിക്കണമെന്നാണു ആവശ്യം ഉയരുന്നത്.