വൈക്കം നഗരത്തിലെ 4 സ്ഥാപനങ്ങളിൽ മോഷണം
Mail This Article
വൈക്കം ∙ നഗരമധ്യത്തിലെ 2 ജ്വല്ലറികളിൽ അടക്കം 4 സ്ഥാപനങ്ങളിൽ മോഷണം. പടിഞ്ഞാറേനട അന്ധകാരത്തോടിനു സമീപമുള്ള രശ്മി ഫാഷൻ ജ്വല്ലറി, സിൽവർ കാസിൽ, ന്യൂ ബെസ്റ്റ് ബേക്കേഴ്സ്, എസ്. മഹാദേവ അയ്യർ വസ്ത്രവ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാണ് മോഷണം. ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ മേൽക്കൂരയുടെ ഓടും മച്ചും പൊളിച്ചുകടന്നാണ് കവർച്ച. ബേക്കറിയിൽ നിന്ന് 2,800 രൂപയും വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് 500 രൂപയും നഷ്ടപ്പെട്ടു. തുണി കൊണ്ട് മുഖം മറച്ച് കയ്യുറകളും ഷൂസും ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. ദൃശ്യങ്ങൾ കടകളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആദ്യം രശ്മി ജ്വല്ലറിയിലാണ് മോഷ്ടാവ് കയറിയത്. അലമാരകളെല്ലാം തുറന്നു. തുടർന്ന് ലോക്കർ റൂമിൽ കയറിയെങ്കിലും ലോക്കർ തുറക്കാനായില്ല. തുടർന്ന് തൊട്ടടുത്ത സിൽവർ കാസിൽ ജ്വല്ലറിയിൽ കയറി സാധനങ്ങൾ വാരിവലിച്ചിട്ടു. സമീപത്തെ ബേക്കറിയിൽ കയറിയ മോഷ്ടാവ് രക്ഷപ്പെടാനായി ആദ്യം പിന്നിലെ വാതിൽ തുറന്നിട്ടു. പിന്നീട് മേശയിൽനിന്ന് പണം അപഹരിച്ചു. തുടർന്നാണ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറിയത്. രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഉടമകൾ മോഷണവിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു.
രശ്മി ജ്വല്ലറിയിൽ ഒന്നിലേറെ തവണയും സമീപത്തെ മറ്റൊരു ജ്വല്ലറിയിൽ ഭിത്തി തുരന്നും മോഷണശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം വൈക്കം മഹാദേവക്ഷേത്രത്തിന്റെ വലിയ കവലയിലെ അലങ്കാര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നിരുന്നു. കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രനടയിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയിരുന്നു.
മാർച്ച് 12ന് വൈക്കം തെക്കേ നാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീടിന്റെ മേൽക്കൂര പൊളിച്ച് കയറിയ മോഷ്ടാവ് 70 പവനും ഡയമണ്ടും മോഷണം നടത്തിയിരുന്നു. നഗരത്തിൽ 42 സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും മിക്കതും പ്രവർത്തിക്കുന്നില്ല. അഷ്ടമി ഉത്സവത്തിനു മുൻപായി മുഴുവൻ ക്യാമറകളും പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നാണ് ജനകീയ ആവശ്യം. പൊലീസ് പരിശോധന കർശനമാക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.