വൈക്കത്തഷ്ടമി: മുഖസന്ധ്യവേല ആരംഭിച്ചു
Mail This Article
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന മുഖസന്ധ്യവേല ആരംഭിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ ഭഗവാന്റെ തങ്കത്തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് 8ന് വിളക്കിനെഴുന്നള്ളിപ്പും നടന്നു. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി എഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് മുഖസന്ധ്യ വേല. ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി നേതൃത്വം നൽകും . തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന മുഖസന്ധ്യവേല ഏറ്റുമാനൂർ തെക്കുംകൂർ അമ്പലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ്. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തിരമായാണു നടത്തുന്നത്. തുടർച്ചയായി നാലു ദിവസം നീണ്ടു നിൽക്കുന്ന മുഖസന്ധ്യ വേല 20ന് സമാപിക്കും.
സമൂഹ സന്ധ്യ വേല നവംബർ 7ന് ആരംഭിക്കും. നവംബർ 7ന് വൈക്കം സമൂഹം, 9ന് തെലുങ്ക് സമൂഹം, 10ന് തമിഴ് വിശ്വ ബ്രഹ്മസമാജം, 11ന് വടയാർ സമൂഹം സന്ധ്യ വേലയും നടക്കും. 11നാണ് അഷ്ടമിയുടെ കോപ്പു തൂക്കലും കൊടിയേറ്റ് അറിയിപ്പും കുലവാഴ പുറപ്പാടും 12നാണ് കൊടിയേറ്റ്. നവംബർ 23നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 24ന് ആറാട്ടും 25ന് മുക്കുടി നിവേദ്യവും നടത്തും.