'ജീവനെടുത്ത് പൈപ്പുകൾ': ജീവനെടുക്കുന്ന ജലജീവൻ പൈപ്പുകൾ നിരത്തുകൾ കീഴടക്കി
Mail This Article
ചങ്ങനാശേരി ∙ ജീവനെടുക്കുന്ന ജലജീവൻ പൈപ്പുകൾ നിരത്തുകൾ കീഴടക്കി. ഭീതിയോടെ യാത്രക്കാർ. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ജലഅതോറിറ്റിയുടെ ഇരുമ്പ് പൈപ്പുകൾ ഇരുചക്ര യാത്രക്കാരുടെ ജീവനെടുക്കുകയാണ്. പാറയ്ക്കൽക്കടവ് – നാൽക്കവല റോഡിൽ ഇരുമ്പ് പൈപ്പിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവ് മരിച്ച സംഭവം ഞെട്ടലോടെയാണ് നാടു കേട്ടത്. മാസങ്ങൾക്ക് മുൻപ് കുറുമ്പനാടം കലയംങ്കണ്ടംപടിയിൽ റോഡിൽ കൂട്ടിയിട്ട പൈപ്പിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവ് മരിച്ചിരുന്നു.
20 – 30 പ്രായമുള്ള യുവാക്കളാണ് അപകടങ്ങളിൽ കൂടുതലായും മരിക്കുന്നത്. റോഡിൽ തള്ളിയിട്ട് പോകുന്ന കൂറ്റൻ ഇരുമ്പ് പൈപ്പുകൾ കവരുന്നത് കുടുംബങ്ങളുടെ പ്രതീക്ഷകളും ആശ്രയവുമാണ്. നിർമാണത്തിനായി മാസങ്ങൾ ബാക്കി നിൽക്കെയാണ് കൂറ്റൻ ഇരുമ്പ് പൈപ്പുകൾ കൊണ്ടിറക്കുന്നത്. പിന്നീട് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കില്ല. മാസങ്ങളും വർഷങ്ങളും പിന്നിടുമ്പോൾ പൈപ്പുകളിൽ കാടുകയറി മൂടും. റോഡരികിൽ കാട് മൂടി കിടക്കുന്ന അപകടക്കെണി പലപ്പോഴും യാത്രക്കാർ തിരിച്ചറിയില്ല.
അപകടം പതിയിരിക്കുന്ന വഴി
നഗരപരിധിയിലും പഞ്ചായത്ത് റോഡുകളിലും ജലഅതോറിറ്റിയുടെ കൂറ്റൻ കാസ്റ്റ് അയൺ പൈപ്പുകളാണ് കൊണ്ടിറക്കിയിരിക്കുന്നത്. നഗരത്തിലെ സ്കൂളുകളുടെ മുൻപിലുള്ള റോഡിലും വ്യാപകമായി പൈപ്പുകൾ തള്ളിയിട്ടുണ്ട്. അമൃത്, ജലജീവൻ പദ്ധതികൾക്കായി എത്തിച്ചവയാണ് കൂടുതലും. ഇരൂപ്പ – ഫാത്തിമാപുരം റോഡ്, ആനന്ദാശ്രമം റോഡ്, ചങ്ങനാശേരി സെന്റ് മേരീസ് എൽപി സ്കൂളിനു സമീപം, പട്ടത്തിമുക്ക് – ബൈപാസ് റോഡ് തുടങ്ങി നിരത്തുകൾ പൈപ്പുകൾ കീഴടക്കി.
വാർത്ത തുണച്ചു; പൈപ്പുകൾ മാറ്റി
പെരുമ്പനച്ചി– തോട്ടയ്ക്കാട് റോഡിൽ കലയംങ്കണ്ടംപടി ഭാഗത്ത് റോഡരികിലെ പൈപ്പുകൾ പൂർണമായും മാറ്റി. മാസങ്ങൾക്ക് മുൻപ് വെള്ളുകുന്ന് സ്വദേശിയായ യുവാവ് ഇവിടെ പൈപ്പിലേക്ക് ബൈക്ക് ഇടിച്ചു കയറി മരിച്ചിരുന്നു. ചെറിയ റോഡിൽ കൂട്ടിയിട്ട പൈപ്പുകൾ കാരണമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇവ നീക്കം ചെയ്യുകയായിരുന്നു.