അറുനൂറ്റിമംഗലം ആശുപത്രിയുടെ പദവി പോകില്ല; തീരുമാനം റദ്ദാക്കി
Mail This Article
കടുത്തുരുത്തി∙ ബ്ലോക്ക് പൊതുജന ആരോഗ്യകേന്ദ്രം വൈക്കം നിയോജകമണ്ഡലത്തിലെ തലയോലപ്പറമ്പ് പൊതുജനാരോഗ്യ കേന്ദ്രമായി മാറ്റിയ തീരുമാനം സർക്കാർ റദ്ദാക്കി. അറുനൂറ്റിമംഗലം സർക്കാർ ആശുപത്രി കടുത്തുരുത്തി ബ്ലോക്ക് പൊതുജന ആരോഗ്യ കേന്ദ്രമായി തുടരും. അറുനൂറ്റിമംഗലം ആശുപത്രിയുടെ പദവി നഷ്ടപ്പെട്ട സാഹചര്യവും ജീവനക്കാരെ മാറ്റി നിയമിച്ചതും ആലോചനയില്ലാതെയാണെന്നും തീരുമാനം പിൻവലിക്കണമെന്നും മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
അറുനൂറ്റിമംഗലം സർക്കാർ ആശുപത്രിയുടെ പദവി നഷ്ടം മനോരമ വാർത്തയായി നൽകിയതോടെ രാഷ്ട്രീയ പാർട്ടികൾ സമരവും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് പ്രശ്നം എംഎൽഎ നിയമ സഭയിൽ ഉന്നയിച്ചത്. ആർദ്രം പദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് ഭാഗമായിട്ടാണ് തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ കടുത്തുരുത്തി ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം സർക്കാർ പിൻവലിച്ചത്. അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ ഉണ്ടായിരുന്ന ഹെൽത്ത് സൂപ്പർവൈസർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ എന്നീ തസ്തികകളിൽ ഉണ്ടായിരുന്ന ജീവനക്കാരെ പുതിയ തീരുമാനപ്രകാരം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചിരുന്നു.എംഎൽഎമാരുടെ പ്രതിഷേധം മൂലം സംസ്ഥാനത്തൊട്ടാകെ തീരുമാനം മരവിപ്പിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.