ADVERTISEMENT

ഇടക്കുന്നം ∙ വില്ലേജ് ഓഫിസ് വളപ്പിൽ വെട്ടിയിട്ടിരിക്കുന്ന തടി കഷണങ്ങൾ നീക്കം ചെയ്യാത്തത് ജീവനക്കാർക്കും, സന്ദർശകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ആകെ 5 സെന്റിൽ പ്രവർത്തിക്കുന്ന ഓഫിസിനു ചുറ്റും തടി കിടക്കുന്നതിനാൽ ആളുകൾക്ക് ഓഫിസ് പരിസരത്തു നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഓഫിസ് പരിസരത്തു നിന്ന തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു നീക്കിയത്. അപകടസാധ്യത മുൻപിൽ കണ്ടു ദുരന്തനിവാരണ നിയമപ്രകാരമാണു മരങ്ങൾ മുറിച്ചത്.

ഓഫിസ് പരിസരത്ത് മുറിച്ചിട്ട ശേഷം ലേലം ചെയ്യാൻ അനുമതി തേടിയെങ്കിലും നടപടിയുണ്ടായില്ല.വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ് ഇവ കിടക്കുന്നത്. തടി കഷണങ്ങളിൽ കാടുകയറിത്തുടങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി.  നിലവിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടമില്ലാത്ത വില്ലേജിൽ ഒന്നാണ് ഇടക്കുന്നം. 7 ജീവനക്കാരുള്ള ഇവിടെ 2 ഇടുങ്ങിയ മുറികളും, ഹാളും മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. ഫയലുകൾ സൂക്ഷിക്കാനും ഇടമില്ല.

ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വഴിയരികിലാണ്. പാറത്തോട് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മുണ്ടക്കയം പഞ്ചായത്തിലെ ഏതാനും വാർഡുകളിലെയും ആളുകൾ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് ഇടക്കുന്നം വില്ലേജ് ഓഫിസിനെയാണ്. മുറിച്ചിട്ടിരിക്കുന്ന തടി നീക്കം ചെയ്യാനും, സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കാനും നടപടി വേണമെന്നാണ് ആവശ്യം.

English Summary:

The village office is facing criticism for unremoved logs left behind after trees were cut down for safety reasons. The logs are causing inconvenience and raising concerns about limited space on the already small property.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com