ADVERTISEMENT

ബാലുശ്ശേരി ∙ ഓണം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും ഖാദിത്തൊഴിലാളികൾക്ക് ഉത്സവ ബത്തയും അലവൻസും ലഭിച്ചില്ല. മാസങ്ങളോളം ജോലി ചെയ്ത കൂലി കുടിശികയായി തുടരുന്നു. സംഘങ്ങൾക്കു കീഴിൽ തൊഴിലെടുക്കുന്നവരെ മാത്രമാണ് ഓണത്തിനു സർക്കാർ അവഗണിച്ചതെന്ന് ഖാദിത്തൊഴിലാളികൾ പറയുന്നു. ഇതുവരെ എല്ലാ വർഷവും ഓണത്തിനു ഖാദിത്തൊഴിലാളികൾക്ക് അലവൻസും ഉത്സവബത്തയും ലഭിച്ചിരുന്നു. ഇത്തവണ അലവൻസും ഉത്സവബത്തയും അടക്കം 4250 രൂപ ലഭിക്കേണ്ടിയിരുന്നു. 5 മാസം ജോലി ചെയ്തതിന്റെ വേതനം നിലവിൽ ഇവർക്ക് കുടിശികയായി തുടരുകയാണ്. 

ഖാദി കേന്ദ്രങ്ങളിലെ പകൽ ജോലി കഴിഞ്ഞ ശേഷം വീട്ടിലെത്തിയാലും ഇവർക്ക് വിശ്രമം ഇല്ല. നെയ്യാനുള്ള നല്ലി വീട്ടിൽ വച്ചാണ് തൊഴിലാളികൾ ചുറ്റിയെടുക്കുന്നത്. ഇതിനു നൽകുന്ന ഇൻസെന്റീവ് ഒരു വർഷത്തിൽ അധികമായി ലഭിച്ചിട്ടില്ല. അർഹമായ ആനുകൂല്യങ്ങളും കുടിശികയായ വേതനവും ഉടനെ ലഭ്യമാക്കണമെന്ന് ഖാദി തൊഴിലാളികൾ ആവശ്യപ്പെട്ടു.

കമ്മിഷൻ ഉത്തരവും നടപ്പായില്ല

ഖാദിത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ 2019ൽ മനുഷ്യാവകാശ കമ്മിഷൻ നൽകിയ ഉത്തരവും നടപ്പാകുന്നില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലിയും ഉൽപാദന ഇൻസെന്റീവും കുടിശിക വരാതെ യഥാസമയം തൊഴിലാളികൾക്ക് നൽകണമെന്നായിരുന്നു അന്ന് കമ്മിഷൻ ഉത്തരവ്. ഇതോടൊപ്പം തൊഴിലാളികൾക്ക് സഹായകരമായ മറ്റ് 5 നിർദേശങ്ങളും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവായി നൽകിയിരുന്നു.

കൊടശ്ശേരി ഖാദി നെയ്ത്തു കേന്ദ്രത്തിലെയും അരിയോന്ന്കണ്ടി മീത്തലെ വനിതാ വ്യവസായ കേന്ദ്രത്തിലെയും 18 തൊഴിലാളികൾ നൽകിയ പരാതിയിലാണ് അന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ ഉണ്ടായത്. എന്നാൽ ഇക്കാര്യങ്ങളൊന്നും നടപ്പായില്ല. കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരിക്കുകയാണ് തൊഴിലാളികൾ. 

 സർക്കാർ  കനിയണം

വരുമാനം ലഭിക്കാത്തതിനാൽ പുതിയ തലമുറയിൽ നിന്ന് ആരും നെയ്ത്ത് ജോലിക്ക് എത്തുന്നില്ല. നെയ്ത്തുകാരിൽ പലരും ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്ന് ജോലിക്കു പോവുകയാണ്. പ്രശ്ന പരിഹാരത്തിനു സർക്കാരിന്റെ അടിയന്തര ഇടപെടലാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com