ADVERTISEMENT

ബാലുശ്ശേരി ∙ പാർട്ടിയുടെ എതിർപ്പും പരാതികളുമില്ലാതെ ക്വാറി പ്രവർത്തിപ്പിക്കാൻ ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെട്ട സംഭവം പുറത്തായത് സിപിഎമ്മിനെ വൻ സമ്മർദത്തിലും പ്രതിരോധത്തിലുമാക്കി. മങ്കയത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവനാണ് ക്വാറി നടത്തിപ്പുകാരോട് സിപിഎം നൽകിയ പരാതികൾ അടക്കം എല്ലാ എതിർപ്പുകളും ശരിയാക്കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ച് പണം ആവശ്യപ്പെട്ടത്. വാർഡ് വികസന സമിതി കൺവീനർ കൂടിയാണ് വി.എം.രാജീവൻ. പ്രഹരശേഷി കൂടിയ ആരോപണങ്ങളായതിനാൽ ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവനെതിരെ സിപിഎം ഉടനടി കർശന നടപടിയും സ്വീകരിച്ചു.

ക്വാറിക്കമ്പനിക്ക് വിട്ടു നൽകുന്ന വീടുകൾക്ക് മോഹവിലയായി ഒരു കോടി രൂപയും പരാതികൾ ഒതുക്കിത്തീർക്കുന്നതിനും കരിങ്കൽ ഖനനം നടത്തുന്നതിവംതിരെ ശേഖരിച്ച തെളിവുകൾ കൈമാറുന്നതിനു ഒരു കോടിയുമാണ് വി.എം.രാജീവൻ ആവശ്യപ്പെട്ടത്. ഉറപ്പു ലഭിച്ചാൽ തുക ഗഡുക്കളായി തന്നാൽ മതിയെന്നതായിരുന്നു രാജീവന്റെ നിലപാട്. പാർട്ടി നൽകിയ പരാതിയിൽ വിജിലൻസ് ക്വാറിയിൽ എത്തി അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷമാണ് ക്വാറി പ്രതിനിധിയുമായി ബ്രാഞ്ച് സെക്രട്ടറി ഫോണിൽ സംസാരിച്ചത്.

ഏതാനും മാസങ്ങൾക്ക് മുൻപുള്ള സംസാരം കഴിഞ്ഞദിവസമാണ് പുറത്തായത്. ഇതാണ് കടുത്ത നടപടികൾക്ക് സിപിഎമ്മിനെ നിർബന്ധിതരാക്കിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി സ്വീകരിച്ച നിലപാടിനെതിരെ പ്രവർത്തിച്ച സെക്രട്ടറിക്കെതിരെ കടുത്ത വിമർശനവും യോഗത്തിൽ ഉയർന്നു.

പനങ്ങാട് പഞ്ചായത്തിലെ മങ്കയം ക്വാറിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഒരു ക്വാറിയിൽ മാത്രം ഒതുങ്ങില്ലെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ആർ.സി.സിജു അധ്യക്ഷത വഹിച്ചു. പി.കെ.നാസർ, കെ.സി.സുരേശൻ, ആർ.ഇസ്മായിൽ, ആലി കിനാലൂർ, പി.കെ.രംഗീഷ് കുമാർ, ഷൈബാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ബ്രാഞ്ച് സെക്രട്ടറിയെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിയണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com