പുലർച്ചെ ഫ്ലാറ്റിൽ തീപിടിത്തം; അഗ്നിരക്ഷാ സേനയുടെ ഇടപെടൽ, ഒഴിവായത് വൻ ദുരന്തം
![flat-fire flat-fire](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കോഴിക്കോട് ∙ കോട്ടൂളി കെ.ടി.ഗോപാലൻ റോഡ് സ്കൈ ലൈൻ ഗാർനെറ്റ് ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ അഗ്നിബാധ. അഗ്നിരക്ഷാ സേനയുടെ ഇടപെടൽ വഴി വൻ ദുരന്തം ഒഴിവായി. 12 നിലകളിലുള്ള ഫ്ലാറ്റിൽ നിന്നു 30 കിടപ്പു രോഗികളെ അഗ്നിരക്ഷാ സേനാംഗങ്ങൾ തോളിൽ എടുത്തു പടികൾ ഇറക്കി താഴെ എത്തിച്ചു. താമസക്കാരെ മുഴുവൻ വിളിച്ചുണർത്തി താഴെ എത്തിച്ചു. പുക പടരുന്നതു തടയാനും തീ അണയ്ക്കാനും പെട്ടെന്നു നടപടി സ്വീകരിച്ചു.
2 –ാം നിലയിൽ ഡോ.രമേഷ് കൃഷ്ണൻ, ഡോ. ഹീര പ്രഭു എന്നിവർ വാടകയ്ക്കു താമസിക്കുന്ന ഫ്ലാറ്റിലാണ് അഗ്നിബാധ ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു സംശയിക്കുന്നു. സാധനങ്ങൾ മുഴുവൻ കത്തി നശിച്ചു. അഗ്നിരക്ഷാ സേന എത്തുമ്പോൾ രണ്ടാം നിലയിൽ നിന്നു കനത്ത പുക മുകളിലെ മുറികളിലേക്കു പടരുകയായിരുന്നു.
ഉറങ്ങുന്നവരിൽ പലരും വിവരം അറിഞ്ഞിരുന്നില്ല. ബീച്ച് ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫിസർ കെ.അരുണിന്റെ നേതൃത്വത്തിൽ 3 യൂണിറ്റും വെള്ളിമാടുകുന്നിൽ നിന്നു ഒരു യൂണിറ്റും എത്തി രക്ഷാ പ്രവർത്തനം നടത്തി. 3 മണിക്കൂറുകളോളം പ്രയത്നിച്ചാണ് ആളുകളെ സുരക്ഷിതരാക്കിയത്. ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായാൽ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും പലതും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടി. വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനിന്റെ വാൽവുകൾ അടച്ച നിലയിലായിരുന്നു.