കനത്ത വേനൽച്ചൂട് താങ്ങാൻ കഴിയാതെ വീണത് 800 വാഴകൾ
Mail This Article
പെരുവയൽ∙ കനത്ത വേനൽച്ചൂട് താങ്ങാൻ കഴിയാതെ വീണത് 800 വാഴകൾ. വയപ്പുറത്ത് രമേശൻ നട്ടുനനച്ചു വളർത്തിയ വാഴകളാണ് കുലച്ചു മൂപ്പെത്താറായപ്പോൾ വീണത്.
സംസ്ഥാന സർക്കാർ വരൾച്ച പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അറിയിപ്പിൽ രമേശനും തളർന്നു. കൃഷി ഉപജീവനമാക്കിയ ഒട്ടേറെ കർഷകരാണ് വരൾച്ചയിൽ ദുരിതത്തിലായത്. എന്നിട്ടും സംസ്ഥാന സർക്കാർ വരൾച്ച പ്രഖ്യാപിക്കാത്തത് നാട്ടിൻപുറത്തെ ഒട്ടേറെ കർഷകരെ കടക്കെണിയിലേക്ക് തള്ളി വിടും.
പെരുവയൽ മനയ്ക്കൽ പുതിയോട്ടിൽ താഴത്ത് 1100 വാഴകളാണ് നട്ടത്. വിഷു, റമസാൻ വിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി. കൃഷിയിറക്കിയത് മുതൽ വന്യമൃഗശല്യം രൂക്ഷമാണ്.
ഇവയെ തുരത്തി കൃഷിയെ പരിപാലിച്ചു വളർത്തിയവർ കനത്ത ചൂടിനു മുന്നിൽ തളർന്നുപോയി.
മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി പ്രതിവർഷം 15 ലക്ഷത്തോളം വാഴകളാണ് കൃഷി ചെയ്യുന്നത്. മിക്ക കൃഷിയിടങ്ങളെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്.