മേൽപാലം പദ്ധതി അനിശ്ചിതമായി നീളുന്നു; പാളത്തിൽ കുരുങ്ങി കടലുണ്ടിപ്പട്ടണം
Mail This Article
കടലുണ്ടി∙ റെയിൽവേ മേൽപാലം നിർമാണ പദ്ധതി അനിശ്ചിതമായി നീളുന്നതിനാൽ കടലുണ്ടിയിൽ അഴിയാത്ത ഗതാഗതക്കുരുക്ക്. നിരന്തരം റെയിൽവേ ഗേറ്റ് അടച്ചിടുന്നതു മൂലമുള്ള യാത്രാ ദുരിതത്തിനു പരിഹാരമില്ല. ഇന്നലെ വൈകിട്ട് ഏറെനേരം വാഹനങ്ങൾ ഗേറ്റ് അടവിൽ കുടുങ്ങി.
3 ട്രെയിനുകൾ കടന്നു പോകുന്നതിനായി അര മണിക്കൂറോളം റെയിൽവേ ഗേറ്റ് അടച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. കമ്യൂണിറ്റി റിസർവ് ടൂറിസം കേന്ദ്രത്തിലേക്ക് എത്തിയ സഞ്ചാരികൾ ഉൾപ്പെടെ അങ്ങാടിയിൽ നിന്നു പോകാൻ പ്രയാസപ്പെട്ടു. ഇതിനിടെ വാക്കടവ് റോഡിൽ നിന്ന് അങ്ങാടിയിലേക്ക് വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതും ഗതാഗതം താറുമാറാക്കി. ട്രെയിനുകൾ കടന്നു പോയി ഗേറ്റ് തുറന്നപ്പോൾ നാലു ദിക്കിൽ നിന്നും വാഹനങ്ങളെത്തി ആകെ കുരുക്കായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
ടൗണിന്റെ ഹൃദയ ഭാഗത്താണ് കടലുണ്ടിയിൽ റെയിൽവേ ഗേറ്റ്. ട്രെയിനുകൾ കടന്നു പോകാൻ ഗേറ്റ് അടച്ചാൽ പിന്നെ അങ്ങാടിയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ചില സമയങ്ങളിൽ ചരക്കു ട്രെയിനുകളും ഓയിൽ ടാങ്കറുകളും ഗേറ്റിന് അഭിമുഖമായി നിർത്തിയിടുന്നത് കാൽനടയാത്ര പോലും അസാധ്യമാക്കുന്നു.
പഞ്ചായത്ത് ജനസംഖ്യയുടെ പകുതിയിലേറെയും വരുന്ന, റെയിലിനു പടിഞ്ഞാറൻ ഭാഗത്തുള്ളവരാണു പ്രധാനമായും യാത്രാക്ലേശം അനുഭവിക്കുന്നത്. കടലുണ്ടിയിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്നതു നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്. സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയപ്പോൾ പൊതുമരാമത്ത് ബ്രിജസ് വിഭാഗം 64 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടു 2 വർഷം പിന്നിട്ടു. ഇതുവരെ നിർമാണ നടപടികൾ തുടങ്ങാനായിട്ടില്ല.
നേരത്തേ 3 അലൈൻമെന്റ് തയാറാക്കി സർക്കാർ അനുമതിക്കു സമർപ്പിച്ചിരുന്നു. ഇതിൽ കാനറാ ബാങ്ക് പരിസരത്തു നിന്നു ചാലിയം റോഡിലേക്ക് പ്രവേശിക്കും വിധത്തിലുള്ള അലൈൻമെന്റാണ് പരിഗണനയിലുള്ളത്. വീടുകൾ നഷ്ടപ്പെടാതെ എളുപ്പത്തിൽ മറുകര എത്തും വിധത്തിലാണു അലൈൻമെന്റ്.
സുഗമമായ ഗതാഗതത്തിനു യോജ്യമായ തരത്തിൽ ദീർഘവീക്ഷണത്തോടെയുള്ള രൂപരേഖയാണ് തയാറാക്കിയതെങ്കിലും ഭരണാനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികളുമായി മുന്നോട്ടു പോകാനാകൂ. സർക്കാർ അനുമതി ലഭിച്ചാൽ തന്നെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കടമ്പകൾ ഏറെയുണ്ട്. ഇതു പൂർത്തിയാക്കി നിർമാണ നടപടികളിലേക്ക് കടക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാലതാമസം കൂടാതെ മേൽപാലം നിർമിക്കുക മാത്രമാണ് യാത്രാപ്രതിസന്ധിക്കു പരിഹാരമെന്നു നാട്ടുകാർ പറയുന്നു.