ഐസിയു പീഡനം: അതിജീവിതയുടെ പരാതി ഐജി അന്വേഷിക്കും
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് ഡിജിപി നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അവർ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചുമാണ് അന്വേഷണം. 18ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ആരംഭിച്ച അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി തുടർ നടപടിക്കായി ഡിജിപിക്കു നൽകുകയായിരുന്നു. പീഡന കേസിൽ മൊഴിയെടുത്ത ഡോ. കെ.വി.പ്രീതി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്.
എന്നാൽ റിപ്പോർട്ട് നേരിട്ടു നൽകാനാവില്ലെന്നും വിവരാവകാശ കമ്മിഷൻ ചെയർമാനു അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ മറുപടി. ഫെബ്രുവരി 9ന് വിവരാവകാശ കമ്മിഷണർക്ക് അതിജീവിത അപ്പീൽ ഹർജിയും നൽകിയതാണ്. അതിജീവിതയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്. മേയ് 17ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ സമരം തുടരും എന്ന നിലപാടിലാണ് അതിജീവിത.