കെഎംഎസ്സിഎല്ലിന്റെ മരുന്ന് സംഭരണ കേന്ദ്രം മെഡിക്കൽ കോളജിൽ പൂർത്തിയാകുന്നു
Mail This Article
ചേവായൂർ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് സംഭരണകേന്ദ്രത്തിന്റെ നിർമാണം മെഡിക്കൽ കോളജ് ക്യാംപസിൽ പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയുടെ മൂന്നിലൊന്ന് ഭാഗത്തിന്റെ പ്രവൃത്തി പൂർത്തിയായി. 3 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ മൊത്തം എസ്റ്റിമേറ്റ് 34 കോടി രൂപയാണ്. അതിൽ ഭരണാനുമതി ലഭിച്ച 4 കോടിയുടെ നിർമാണ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്.
താപനില യോജ്യമായ രീതിയിൽ ക്രമീകരിക്കുന്ന തരത്തിലുള്ള പ്രധാന മുറി, കേന്ദ്രീകൃത എയർകണ്ടീഷൻ സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാം നിർദേശിച്ച പ്രകാരം ഒരുക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ എൻബിസി നിഷ്‌കരിക്കുന്ന പ്രകാരമുള്ള വൻകിട അഗ്‌നിശമന സംവിധാനങ്ങൾ ഒരുക്കുമെന്ന് മെഡിക്കൽ കോളജ് പൊതുമരാമത്ത് വകുപ്പ് എഇ അറിയിച്ചു.
നിലവിൽ മരുന്ന് സൂക്ഷിക്കാൻ സൗകര്യമില്ല
മെഡിക്കൽ കോളജിൽ മരുന്നും മറ്റ് ബന്ധപ്പെട്ട വസ്തുക്കളും സൂക്ഷിക്കാനുള്ള സൗകര്യങ്ങളില്ലാതായതോടെയാണ് വെയർഹൗസിന്റെ ഒരു ഭാഗം തിരക്കിട്ട് പൂർത്തിയാക്കിയത്. പഴയ ഹോസ്റ്റൽ കെട്ടിടം പൊളിച്ചതോടെ അവിടെയുള്ള മരുന്ന് എച്ച്ഡിഎസിന്റെ ന്യായവില മെഡിക്കൽ ഷോപ്പിന്റെ മുകൾനിലയിലേക്കും സൗകര്യമുള്ള മറ്റിടങ്ങളിലേക്കും മാറ്റുകയായിരുന്നു. പൂർത്തിയായ കെട്ടിടം അടുത്തമാസം കൈമാറുന്നതോടെ സംഭരണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
2023 ൽ കൊല്ലം, തിരുവനന്തപുരം സംഭരണശാലകളിൽ തീപിടിത്തത്തിനുശേഷം ജില്ലയിലെ കരുവണ്ണൂരിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ അഗ്‌നിസേന ഫയർ ഓഡിറ്റ് വിഭാഗം തുടർച്ചയായി നോട്ടിസ് നൽകിയിരുന്നു. 2019 ൽ നിലവിൽ വന്ന ചട്ടങ്ങൾ പ്രകാരം 1000 ചതുരശ്ര മീറ്ററിനു മുകളിൽ വിസ്തീർണമുള്ള കെട്ടിടങ്ങളിൽ വൻകിട അഗ്‌നിശമന സംവിധാനങ്ങൾ വേണ്ടതുണ്ട്.