മംഗളൂരു– ചെന്നൈ എക്സ്പ്രസിന്റെ ബോഗിയിൽ വിള്ളൽ; ട്രെയിൻ 2 മണിക്കൂറോളം പിടിച്ചിട്ടു
Mail This Article
കോഴിക്കോട് ∙ മംഗളൂരു– ചെന്നൈ എക്സ്പ്രസിന്റെ ബോഗിയുടെ താഴെ വിള്ളലുണ്ടായതിനെ തുടർന്നു ട്രെയിൻ 2 മണിക്കൂറോളം കോഴിക്കോട്ട് പിടിച്ചിട്ടു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ ട്രെയിനിലെ എസ് 2 ബോഗിയുടെ ചക്രങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗത്താണു വിള്ളൽ കണ്ടത്. ട്രെയിൻ കണ്ണൂർ വിട്ടപ്പോൾ തന്നെ ബോഗിയുടെ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു കണ്ണൂരിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാർ ഇക്കാര്യം കോഴിക്കോട്ട് അറിയിച്ചിരുന്നു.
അതേ ബോഗിയുമായി യാത്ര തുടർന്നാൽ വിള്ളൽ വലുതായി അപകടത്തിനു കാരണമാകും എന്നു കണ്ടെത്തിയതിനാൽ എസ് 2 ബോഗി അഴിച്ചു മാറ്റിയിട്ട ശേഷം അതിലെ യാത്രക്കാരെ മറ്റു ബോഗികളിലേക്കു മാറ്റിയാണു ട്രെയിൻ യാത്ര തുടർന്നത്. എസ് 2 ബോഗി മാറ്റി അതിനു പിന്നിലുള്ള ബോഗികൾ എസ് 1 ബോഗിക്കു പിന്നിൽ ഘടിപ്പിച്ച് യാത്ര തുടരുമ്പോഴേക്കും സമയം 7.55 ആയി. ട്രെയിൻ ഷൊർണൂരിലെത്തിയ ശേഷം പുതിയ ബോഗി ഘടിപ്പിച്ച് എസ് 2വിലെ യാത്രക്കാരെ അതിലേക്കു മാറ്റി.