ADVERTISEMENT

കോഴിക്കോട്∙ 11 വർഷമായി കോട്ടും സ്യൂട്ടും ധരിച്ചു മോഷണം തുടരുന്നയാൾ ഒടുവിൽ പിടിയിൽ. നഗരത്തിൽ ജിഎച്ച് റോഡിൽ കോട്ടപ്പറമ്പിനു സമീപം 3 കടകളിൽ മോഷണം നടത്തിയ കേസിലാണു താമരശ്ശേരി പുതുപ്പാടി ചാമപുരയിൽ സക്കറിയ (41) പിടിയിലായത്.,ബുധനാഴ്ച പുലർച്ചെയാണ് കോട്ടപ്പറമ്പ് റോഡിൽ മൂന്ന് ഇലക്ട്രിക് കടകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്നത്. മോഷണത്തിനായി കമ്പിപ്പാരയും കട്ടിങ് ബ്ലേഡും വാങ്ങി എവിടെയെങ്കിലും ഒളിപ്പിക്കും. പിന്നീട് രാത്രിയിലെ സിനിമയ്ക്കു ടിക്കറ്റ് എടുക്കും. സിനിമ തുടങ്ങിയാൽ പുറത്തിറങ്ങും. ഷട്ടറിനടിയിലൂടെ അകത്തു കയറിയാണ് മോഷണം. സിനിമ കഴിയുന്ന സമയത്തിനുള്ളിൽ മോഷണം പൂർത്തിയാക്കും. പൊലീസ് പട്രോളിങ്ങിനിടയിൽ പിടികൂടിയാൽ സിനിമ കണ്ടു വരികയാണെന്നു പറയും. 

കോട്ടപ്പറമ്പിൽ കടയിലെത്തിയതും കോട്ടും സ്യൂട്ടും ധരിച്ച്. പക്ഷേ ഗ്ലൗസ് ധരിക്കാൻ മറന്നു. അതോടെ പ്രതിയുടെ വിരലടയാളം പൊലീസിനു ലഭിച്ചു. മാത്രമല്ല കടയുടെ പുറത്തു മൾട്ടി കളർ ക്യാമറയും അകത്തു ഹൈ ഡിജിറ്റൽ ക്യാമറയുമുള്ളതിനാൽ ചിത്രം വ്യക്തമായി. വിരലടയാളം പൊലീസ് സൈബർ ക്രൈം സോഫ്റ്റ് വെയറിൽ നൽകിയപ്പോൾ പൊലീസ് ഞെട്ടി. നൂറിലേറെ കേസുകളിൽ പതിഞ്ഞ വിരലടയാളം. ഇയാൾ നേരത്തെ തിരുവനന്തപുരത്ത് അറസ്റ്റിലായതിനാൽ മോഷ്ടാവിനെക്കുറിച്ചുള്ള പൂർണവിവരം കിട്ടി. പിന്നീട് നഗരത്തിലെയും മറ്റിടങ്ങളിലെയും സിസിടിവി പരിശോധിച്ചു. ഒടുവിൽ  ബത്തേരിയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

പ്രതിക്കെതിരെ മുക്കം, താമരശ്ശേരി, പരപ്പനങ്ങാടി, മണ്ണാർക്കാട്, ഫറോക്ക്, മീനങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ വാറന്റ് നിലവിലുണ്ട്. കർണാടകയിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും കേസുണ്ടെന്നും അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐ ജഗ്മോഹൻദത്തൻ, സിപിഒമാരായ പി.സജേഷ് കുമാർ, പി.സുധർമൻ, രാജീവ് കുമാർ പാലത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com