ADVERTISEMENT

നാദാപുരം∙ വീടുകൾക്കും വിളകൾക്കും വിവിധ സ്ഥാപനങ്ങൾക്കും നാശം വിതച്ച് വീണ്ടും ചുഴലിക്കാറ്റിന്റെ താണ്ഡവം. വാണിമേൽ, വളയം, ചെക്യാട്, പുറമേരി, നാദാപുരം, എടച്ചേരി പഞ്ചായത്തുകളിലാണ് നഷ്ടങ്ങളേറെയും. ബുധനാഴ്ച അർധരാത്രിയും  ഇന്നലെ പകലുമായി പല തവണയാണു കാറ്റു വീശിയത്. വൈദ്യുതി ലൈനുകളും തൂണുകളും മരങ്ങളും റോഡിലേക്കു വീണു പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. ഗതാഗതവും നിലച്ചു. രാത്രി പല പ്രദേശങ്ങളും ഇരുട്ടിലാണ്.

എടച്ചേരി പഞ്ചായത്തിൽ കാക്കന്നൂർ, വേങ്ങോളി, ആലശ്ശേരി ഭാഗങ്ങളിൽ വൻ നഷ്ടമാണുണ്ടായത്. വേങ്ങോളി അങ്കണവാടിയുടെ മേൽക്കൂര ദൂരേക്കു പറന്നു പോയി മരത്തിൽ തങ്ങി  നിന്നു. കാറ്റ് രാത്രിയിലായതിനാൽ വൻ ദുരന്തമൊഴിവായി.ഫർണിച്ചറുകൾ, മുകളിലുള്ള ലൈബ്രറിയിലെ   പുസ്തകങ്ങൾ എന്നിവ നശിച്ചു. പടിഞ്ഞാറയിൽ രവിയുടെ വീടിനു മുകളിൽ മരം വീണു വീടു തകർന്നു. 

1. മുക്കാളി മുണ്ടിയാട്ട് ശ്രീധരന്റെ വീട്ടു വളപ്പിൽ മരം വീണു തകർന്ന മതിൽ. കാറ്റിൽ തെങ്ങും മുറിഞ്ഞു വീണു. 2.  ചെറിയകുമ്പളം കൈതേരിമുക്കിൽ മരം വീണ് വൈദ്യുതത്തൂൺ തകർന്ന നിലയിൽ.
1. മുക്കാളി മുണ്ടിയാട്ട് ശ്രീധരന്റെ വീട്ടു വളപ്പിൽ മരം വീണു തകർന്ന മതിൽ. കാറ്റിൽ തെങ്ങും മുറിഞ്ഞു വീണു. 2. ചെറിയകുമ്പളം കൈതേരിമുക്കിൽ മരം വീണ് വൈദ്യുതത്തൂൺ തകർന്ന നിലയിൽ.

ചാത്തോത്ത് ഭാസ്കരൻ. വട്ടക്കണ്ടി രാജീവൻ, വേങ്ങോളി മഹാ ഗണപതി ക്ഷേത്രം, വേങ്ങോളി ലക്ഷം വീട്ടിൽ ചന്ദ്രൻ, ജാനു, സജീവൻ, സുധാകരൻ, ചെറുവലത്ത്, സജീവൻ, ലത, മീത്തലെ കുന്നത്ത് അശോകൻ, പുത്തൻപുരയിൽ സുന്ദരൻ എന്നിവരുടെ വീടുകൾക്കും തകരാറു പറ്റി. ആലശ്ശേരിയിലെ കല്ലുപാറേമൽ ബാലന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു പോയി. വേങ്ങോളി ലക്ഷം വീട്ടിൽ ശാന്ത, ഒറ്റപ്പുരക്കൽ രമണി, ശാരദ, പണ്ടാരപീടികയിൽ രാജൻ എന്നിവരുടെ മരങ്ങൾ നിലംപൊത്തി. ഒന്തത്ത് ചാത്തുവിന്റെ  ചായക്കട, കൃഷ്ണ ക്വർട്ടേഴ്സ് എന്നിവയുടെ മേൽക്കുര തകർന്നു.കളിയാംവെള്ളിയിൽ കടത്തനാട് മില്ലിനു സമീപം വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാക്കന്നൂർ ക്ഷേത്രത്തിനു സമീപത്തെ കൂറ്റൻ കാഞ്ഞിര മരം വീണു ക്ഷേത്രത്തിനു കാര്യമായ തകരാറു പറ്റി. സമീപത്തെ പല മരങ്ങളും കടപുഴകി വീണു. കാക്കന്നൂരിലെ കണിയാന്റെ പറമ്പത്ത് സുമേഷിന്റെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു നഷ്ടം സംഭവിച്ചു.  

വാണിമേൽ പഞ്ചായത്തിൽ വിലങ്ങാട്, പാലൂർ, പാനോം, അടിച്ചിപ്പാറ, വാളാംതോട് ഭാഗങ്ങളിലാണ് നഷ്ടങ്ങളുണ്ടായത്. ചെറിയ പാനോത്ത് വട്ടക്കുന്നേൽ ജയിന്റെ കോഴി ഫാമിനു മുകളിൽ മരം വീണ് ഫാം തകർന്നു. 40ചാക്ക് കോഴിത്തീറ്റയും മേൽക്കൂരയും നശിച്ചു. വാളാംതോട്ടിൽ കാക്കിയോട്ടുമ്മൽ അശോകന്റെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു വിള്ളലുണ്ടായി. സോണി കട്ടിപ്പാറ, ബാബു കട്ടിപ്പാറ, അഭിലാഷ് മാത്യു കാരക്കാട്ട് തുടങ്ങിയവരുടെ റബർ മരങ്ങളും വാഴകളും നശിച്ചു.

വളയം ഒന്നാം വാർഡിൽ തിരുവങ്ങോത്ത് അയിശുവിന്റെ ഇരുനില വീട് തകർന്ന നിലയിൽ.
വളയം ഒന്നാം വാർഡിൽ തിരുവങ്ങോത്ത് അയിശുവിന്റെ ഇരുനില വീട് തകർന്ന നിലയിൽ.

അടിച്ചിപ്പാറയിൽ സിബി കണിയാരത്തിന്റെ വീടിനു മുകളിൽ മരം വീണു. പാലൂർ പള്ളിക്കു സമീപം വൈദ്യുതി തൂണും ലൈനുകളും റോഡിനു കുറുകെ വീണു. പാലൂർ സെന്റ് തോമസ് പള്ളി വക സ്ഥലത്തെ റബർ മരങ്ങൾ നശിച്ചു. മുളിവയലിൽ മീത്തലെ കുളമുള്ളതിൽ റഷീദിന്റ ഓട്ടോറിക്ഷ മരം വീണു തകർന്നു. വളയം പഞ്ചായത്ത് ഒന്നാം വാർഡിൽ നവധ്വനി ക്ലബ് പരിസരത്ത് തിരുവങ്ങോത്ത് അയിശുവിന്റെ ഇരുനില വീട് തകർന്നു. അയിശുവും കുടുംബവും കുറുവന്തേരിയിൽ മകൻ മഹമൂദിന്റെ വീട്ടിലായതിനാൽ വൻ ദുരന്തമൊഴിവായി.

നാദാപുരം പഞ്ചായത്തിൽ ഇയ്യങ്കോട്, കുമ്മങ്കോട് ഭാഗങ്ങളിൽ തെങ്ങുകളും മറ്റും വൈദ്യുതി ലൈനുകളിലേക്കു വീണു വൈദ്യുതി മുടങ്ങി. ചെക്യാട് പഞ്ചായത്തിൽ ജാതിയേരി കല്ലുമ്മലിൽ വൈദ്യുതി ലൈനിൽ മരം വീണു.

മണിയൂർ ∙ പതിയാരക്കര, മുടപ്പിലാവിൽ പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് വീശിയ കാറ്റിൽ വൻ നാശനഷ്ടം. 21,20, 3 വാർഡുകളിലാണ് നാശം. പത്ത് വീടുകൾക്ക് കേടുപാടുണ്ടായി. 15 വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇവിടങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. ലൈനുകളിലും വീടുകളിലും മരം വീണതു കൊണ്ടാണ് നാശം. നിരവധി പറമ്പുകളിൽ മരങ്ങൾ മുറിഞ്ഞു വീണിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ എം.രമേശൻ, കെ.ശശിധരൻ, പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

1. മിന്നൽ ചുഴലിയിൽ കുണ്ടുതോട് ആലക്കൽ സോജന്റെ തോട്ടത്തിലെ റബർ മരങ്ങൾ പൊട്ടിവീണ നിലയിൽ. 2. തൊട്ടിൽപാലം മൂന്നാംകൈ പുഴമൂലക്കൽ നാരായണന്റെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ. ഓടു വീണ് മരുമകൾ സ്വപ്നയ്ക്ക് തലയ്ക്ക് പരുക്കേറ്റു.
1. മിന്നൽ ചുഴലിയിൽ കുണ്ടുതോട് ആലക്കൽ സോജന്റെ തോട്ടത്തിലെ റബർ മരങ്ങൾ പൊട്ടിവീണ നിലയിൽ. 2. തൊട്ടിൽപാലം മൂന്നാംകൈ പുഴമൂലക്കൽ നാരായണന്റെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ. ഓടു വീണ് മരുമകൾ സ്വപ്നയ്ക്ക് തലയ്ക്ക് പരുക്കേറ്റു.

മലയോര മേഖലയിൽ വൻ കൃഷിനാശം
തൊട്ടിൽപാലം∙മിന്നൽ ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ വൻ കൃഷിനാശം. കുണ്ടുതോട്, തളീക്കര ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. തളീക്കര അങ്ങാടിയിൽ നിർത്തിയിട്ട കാർ തണൽ മരം വീണ് തകർന്നു. മരം വീഴുന്നത് കണ്ട് 5 പേർ ഓടി രക്ഷപ്പെട്ടു. കുണ്ടുതോട് തടത്തിൽ മജീദിന്റെ വീടിന് മുകളിൽ മരം വീണു. കർഷകൻ സോജൻ ആലക്കലിന്റെ 30 റബർ മരങ്ങളും 10 കമുകും പൊട്ടി വീണു. സ്ഥലത്തെ അയനി പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങളും കടപുഴകി വീണു. ആലപ്പാട്ട് ടോമി, തടത്തിൽ രാജൻ, കൈതക്കുളം സിജോ, എം.അഷറഫ്  എന്നിവരുടെ സ്ഥലത്തെ തെങ്ങ് കമുക്, റബർ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നിലം പൊത്തി. കുറ്റ്യാടി –മുള്ളൻകുന്ന് റോഡിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു. മലയോര മേഖലയിൽ വൈദ്യുതി വിതരണം നിലച്ചു.

തൊട്ടിൽപാലം∙ തെങ്ങ് വീണ് വീട് തകർന്നു ഒരാൾക്ക് പരുക്ക്. മൂന്നാംകൈ പുഴമൂലക്കൽ  നാരായണന്റെ ഓട് മേഞ്ഞ വീടാണ്  ഇന്നലെ അർധരാത്രി തെങ്ങ് വീണ് തകർന്നത്.  ഉറങ്ങുകയായിരുന്ന മരുമകൾ സ്വപ്നയുടെ തലയ്ക്ക് ഓട് വീണ് പരുക്കേറ്റു. രോഗിയായ നാരായണൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായും തകർന്നു.

വേളം∙ തീക്കുനി കോയ്യൂറക്കുന്ന് കണ്ടമ്പത്ത് ഒതയോത്ത് മജീദിന്റെ വീടിന് മുകളിൽ തെങ്ങ് വീണു.  വീട്  ഭാഗികമായി തകർന്നു വീട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴുക്കോലും ഓടുകളും നശിച്ചു. ചുമർ ഭിത്തി വിണ്ടു കീറി. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ വൈസ് പ്രസിഡന്റ് കെ.സി.ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. 

തീക്കുനിയിലെ പാറയുള്ളതിൽ ബാബുവിന്റെ വീട്ടിലെ ഷീറ്റ് ശക്തമായ കാറ്റിൽ പാറിപ്പോയി. അക്കാളി മീത്തൽ അസീസ്, പീറ്റയുള്ളതിൽ കൃഷ്ണൻ എന്നിവരുടെ സ്ഥലത്തെ തെങ്ങ്, കമുക് ഉൾപ്പെടെയുള്ള  കൃഷികൾ കാറ്റിൽ നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com