വ്യാജ ഡോക്ടറുടെ ചികിത്സയെ തുടർന്ന് മരണം; ആശുപത്രി അധികൃതർക്ക് എതിരെ കർശന നടപടി വേണം: സിപിഎം
Mail This Article
ഫറോക്ക് ∙ വ്യാജ ഡോക്ടറെ ജോലിയിൽ നിയമിച്ച് ചികിത്സ നൽകിയ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിക്കെതിരെ കർശന നിയമ നടപടി വേണമെന്നും ചികിത്സപ്പിഴവ് കാരണം രോഗി മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കണം. സർക്കാർ സംവിധാനങ്ങളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് ഇത്തരം സ്ഥാപനങ്ങൾ. ആശുപത്രിയിലെ നിയമനങ്ങൾ വിശദമായി പരിശോധിച്ച് ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യവും ഏരിയ സെക്രട്ടറി ടി.രാധാഗോപി ഉന്നയിച്ചു.
ജനാധിപത്യ മഹിള അസോസിയേഷൻ മാർച്ച് നടത്തി
കടലുണ്ടി ∙ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഫറോക്ക് ഏരിയ കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കോട്ടക്കടവ് ജംക്‌ഷനിൽ നിന്നാരംഭിച്ച് മാർച്ച് ടിഎംഎച്ച് ജംക്‌ഷനിൽ പൊലീസ് തടഞ്ഞു. ജില്ലാ ട്രഷറർ യു.സുധർമ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സിന്ധു പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ഗീത, കെ.ബീനപ്രഭ, എം.സുമിത പ്രസംഗിച്ചു.
കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ബിജെപി
കടലുണ്ടി ∙ വ്യാജ ഡോക്ടർ ചികിത്സിച്ചു രോഗി മരിക്കാനിടയായ സംഭവത്തിൽ ചികിത്സ നടത്തിയ ആൾക്കും കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി മാനേജ്മെന്റിനും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു. ബിജെപി പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് എൻ.ബൈജു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പുഴക്കൽ, ജനറൽ സെക്രട്ടറി ശ്രീജിത്ത് കൊടപ്പുറത്ത്, സി.പ്രേമാനന്ദൻ, പ്രസന്നൻ പ്രണവം, രാജേഷ് പൊന്നാട്ടിൽ, കെ.സുരേന്ദ്രൻ, ചെറുകാട്ട് ചന്ദ്രൻ, ഡൽജിത്ത് അണ്ടിപ്പറ്റ്, കെ.വിവേകാനന്ദൻ, സി.കെ.ഷൈജു, ബിജു എടക്കാട്, കെ.ഉഷ, കെ.അരുൺ രാജ്, സി.പി.ജിത്തു എന്നിവർ പ്രസംഗിച്ചു.