ഷിബിൻ കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 8 പ്രതികളിൽ 7 പേരും വിദേശത്ത്; അപ്പീൽ കൊടുക്കണമെങ്കിൽ ജയിലിൽ പോകണം
Mail This Article
നാദാപുരം∙ തൂണേരി വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ.ഷിബിൻ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വിട്ടയച്ച മുസ്‍ലിം ലീഗുകാരായ 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതോടെ ഇവരിൽ ജീവിച്ചിരിക്കുന്ന 7 പ്രതികളും 15നു ഹൈക്കോടതി മുൻപാകെ ഹാജരാകേണ്ടി വരും. ഒരു പ്രതി അസ്‌ലം വിചാരണ കോടതി വിട്ടയച്ച് ഏറെക്കഴിയും മുൻപു കൊല ചെയ്യപ്പെട്ടിരുന്നു. ശിക്ഷിക്കപ്പെട്ട ബാക്കി 7 പ്രതികൾ ഇപ്പോൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുകയാണ്.
ഇവർ കോടതിയിൽ ഹാജരായി ജയിലിലേക്ക് പോയ ശേഷമേ ഇവരുടെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്യാനാകൂ. എല്ലാ പ്രതികളെയും ഹൈക്കോടതി മുൻപാകെ എത്തിക്കേണ്ട ചുമതല കേസ് അന്വേഷണം നടത്തിയ നാദാപുരം പൊലീസിനാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു ഷിബിൻ വധിക്കപ്പെട്ടത്. കോടതി വിട്ടയച്ച പ്രതികളിലൊരാളായ യൂത്ത് ലീഗുകാരൻ അസ്‌ലമിനെ വധിച്ച കേസ് മാറാട് കോടതിയിലാണ് ഇപ്പോഴുള്ളത്. ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അസ്‌ലമിന്റെ മാതാവ് സുബൈദ സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
ഇതിനെതിരെ സുബൈദ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതിനെ തുടർന്ന് മാറാട് കോടതിയിലെ വിചാരണ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഷിബിൻ കേസിൽ പ്രതികളെല്ലാം മുസ്‌ലിം ലീഗുകാരും അസ്‌ലം കേസിൽ പ്രതികളെല്ലാം സിപിഎമ്മുകാരുമാണ്.
അപ്പീൽ നൽകും
നാദാപുരം∙ വിചാരണ കോടതി തെളിവില്ലെന്നതിനാൽ വിട്ടയച്ച ഷിബിൻ വധക്കേസിലെ യൂത്ത് ലീഗുകാരായ ചിലർ കുറ്റക്കാരെന്നു ഹൈക്കോടതി വിധിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിച്ചു യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുമെന്നു മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്തും ജനറൽ സെക്രട്ടറി എൻ.കെ.മൂസയും അറിയിച്ചു.]