സിഡിഎസിൽ 33 ലക്ഷത്തിന്റെ വെട്ടിപ്പ്: അക്കൗണ്ടന്റ് അറസ്റ്റിൽ
Mail This Article
കാക്കൂർ ∙ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ നടന്ന 33 ലക്ഷത്തിന്റെ വെട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് അറസ്റ്റിൽ. പിസി പാലം മുണ്ടാടി മീത്തൽ എം.എം.ജിതിനാണ് (28) അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയായ ജിതിനെ പരാതി ഉയർന്നപ്പോൾ തന്നെ സംഘടനയിൽ നിന്നു പുറത്താക്കിയതായി നേതൃത്വം പറഞ്ഞു.
കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്യാൻ വനിതാ വികസന കോർപറേഷൻ 4.2 കോടി രൂപ നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവിലേക്കു കുടുംബശ്രീ യൂണിറ്റുകൾ സിഡിഎസിൽ പണം അടച്ചെങ്കിലും ഇടപാടുകൾ പൂർത്തിയാക്കാത്തതു ശ്രദ്ധയിൽപെട്ടതോടെയാണ് സിഡിഎസിനെതിരെ പരാതികൾ ഉയർന്നത്. തുടർന്ന് ജില്ലാ മിഷൻ നടത്തിയ ഓഡിറ്റിങ്ങിലാണ് 33 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചതോടെ പഞ്ചായത്ത് അസി. സെക്രട്ടറിയായ സിഡിഎസ് മെംബർ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.
കുടുംബശ്രീ അക്കൗണ്ടിലെ പണം വെട്ടിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോൾ സിഡിഎസ് ചെയർപഴ്സനും വൈസ് ചെയർപഴ്സനും രാജിവച്ചിരുന്നു. അക്കൗണ്ടന്റ് മാത്രമാണോ പണം വെട്ടിച്ചതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു. കാക്കൂർ ഇൻസ്പെക്ടർ സാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ എസ്ഐ വി.ജീഷ്മയാണ് അന്വേഷണം നടത്തുന്നത്.