സമാന സ്വഭാവമുള്ള കേസുകൾ കേന്ദ്രീകരിച്ച് അന്വേഷണം നൂറിലധികം മോഷണം: പ്രതികൾ പിടിയിൽ
Mail This Article
കോഴിക്കോട്∙ രാത്രി വീടുകളിൽകയറി മോഷണം നടത്തുന്ന നൂറിലധികം മോഷണക്കേസുകളിലെ പ്രതിയെ വലവിരിച്ച് പിടികൂടി പൊലീസ്. മായനാട് സ്വദേശിയായ സി.ടി.സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കൽ സ്വദേശി സൂഫിയാൻ (37) എന്നിവരെയാണ് പിടികൂടിയത്.ഓണത്തിനു മുൻപ് ഉത്രാടദിവസം മാവൂർ പാടേരി ഇല്ലത്തെ 30 പവൻ മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ കാവ് ബസ് സ്റ്റോപ്പിന് അടുത്തെ വീട്ടിൽ ഈ മാസം ആദ്യം മോഷണം നടന്നു. 2 മോഷണങ്ങളും സമാന സ്വഭാവമുള്ളതാണെന്നു കണ്ടതോടെയാണ് ഇത്തരം കേസുകളിൽ മുൻപ് പിടിയിലായവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.
കുരിക്കത്തൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാവിലെ മാവൂർ ബസ് സ്റ്റാൻഡിൽനിന്ന് ബസിൽ കയറുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈംസ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ഇതോടെ ജനുവരിയിൽ പാലക്കോട്ടുവയലിൽ നടത്തിയ മോഷണം അടക്കമുള്ള നൂറോളം കേസുകൾക്കാണ് തുമ്പുണ്ടായത്. പൊള്ളാച്ചിയിൽ മോഷണം നടത്തിയതിനു പിടിയിലായ സാലു കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കോട്ടക്കൽ കൊലപാതക കേസിലെ പ്രതിയാണ് സൂഫിയാൻ.
പ്രിയം അവധി ദിവസം , ഉറക്കം ഉമ്മറത്ത്
മോഷണം അവധി ദിവസങ്ങളിൽ, മോഷണശേഷം ബെഡ് ഷീറ്റ് പുറത്ത് വിരിച്ച് കിടന്നുറക്കം. ഈ പതിവു മനസ്സിലാക്കിയ സിറ്റി ക്രൈംസ്ക്വാഡ് വലവിരിച്ചു. ആ കാത്തിരിപ്പിനൊടുവിൽ മോഷ്ടാക്കളായ ബുള്ളറ്റ് സാലുവും സൂഫിയാനും കുടുങ്ങി. ഇതോടെ തുമ്പുണ്ടായത് നൂറിലധികം കേസുകൾക്ക്. മാവൂർ പാടേരി ഇല്ലത്തെ 30 പവൻ മോഷണം പോയതോടെയാണ് സിറ്റി ക്രൈംസ്ക്വാഡും പൊലീസും അന്വേഷണം തുടങ്ങിയത്.
നഗരം ഉത്രാടപ്പാച്ചിലിലായിരുന്ന ദിവസമാണ് പാടേരിയിലെ മോഷണം നടന്നത്. രാത്രി വീട്ടിൽകയറി മോഷ്ടിച്ച ശേഷം കിടക്കവിരിയുമെടുത്ത് പുറത്തെത്തുകയും രാവിലെ വരെ അവിടെ കിടന്നുറങ്ങുകയുമായിരുന്നു. തുടർന്ന് പുലർച്ചയോടെ റോഡിലെത്തി അതുവഴി പോയ വാഹനത്തിൽ കൈകാണിച്ച് കയറി സ്ഥലം വിടുകയായിരുന്നു.
ഈ കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് കാവ് ബസ് സ്റ്റോപ്പിനു സമീപത്തെ വീട്ടിലും സമാനരീതിയിൽ അവധിദിവസം മോഷണം നടന്നത്. അവിടെയും മോഷ്ടാവ് കിടന്നുറങ്ങുകയും പുറത്തെത്തി വാഹനത്തിനു കൈകാണിച്ച് ലിഫ്റ്റുചോദിച്ചു കയറിപ്പോവുകയും ചെയ്തതായി കണ്ടെത്തി.ഇതോടെയാണ് രണ്ടു മോഷണങ്ങളും ഒരേ സംഘമാണ് നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
പ്രദേശത്തെ മൊബൈൽഫോൺ സിഗ്നലുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് സാലുവിലേക്ക് എത്തുകയായിരുന്നു. മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുടർച്ചയായി അവധിയുള്ളതിനാൽ ഈ ദിവസങ്ങളിൽ മോഷണസാധ്യതയുണ്ടെന്നു കണക്കുകൂട്ടിയ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം മാവൂരിനടുത്ത് കുരിക്കത്തൂരിലെ വീട്ടിൽ മോഷണശ്രമം നടത്തിയ സാലു രാത്രി അവിടെ കിടന്നുറങ്ങുകയും രാവിലെ മാവൂർ ബസ് സ്റ്റാൻഡിലെത്തി ബസിൽകയറി പോകാൻ ശ്രമിക്കുകയുമായിരുന്നു.
വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സാലുവിന്റെ രീതി. അഞ്ചു രാത്രികളും പകലുകളും നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്രൈംസ്ക്വാഡും പൊലീസും സാലുവിനെയും സൂഫിയാനെയും പിടികൂടിയത്. ഇതോടെ ജനുവരിയിൽ പാലക്കോട്ടുവയലിൽ തുടങ്ങിയ മോഷണ പരമ്പരകൾക്കാണ് തുമ്പുണ്ടായത്.
കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി 120 കേസുകളിൽ പ്രതിയാണ് സാലുവെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിൽ എൺപതിലധികം കേസുകളുണ്ട്. ഇതുവരരെ 130 പവൻ സ്വർണവും ഏഴു ലക്ഷത്തോളം രൂപയും മോഷ്ടിച്ചതായാണ് പൊലീസിന്റെ കണക്കുകൾ. പന്തീരാങ്കാവ് സ്റ്റേഷനിൽ മാത്രം സാലുവിന്റെ പേരിൽ ആറു മോഷണക്കേസുകളുണ്ട്. കൊലക്കേസിൽ പ്രതിയായി കണ്ണൂർ ജയിയിലെത്തിയ സൂഫിയാനുമായി അവിടെവച്ചാണ് സാലു സൗഹൃദത്തിലായത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സ്പെഷൽ ആക്‌ഷൻ ഫോഴ്സ് അംഗങ്ങളായ മെഡിക്കൽകോളജ് എസ്ഐമാകായ പി.ടി.സൈഫുള്ള, പി. അനീഷ്, സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പൊലീസ് സ്റ്റേഷൻ സിപിഒ ടി.ടി. റൂബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.