അനാസ്ഥ: കൂമ്പാറ വഴിയോര വിശ്രമകേന്ദ്രം ‘വിശ്രമത്തിൽ’
Mail This Article
കൂടരഞ്ഞി∙ പഞ്ചായത്ത് കൂമ്പാറ ബസ് സ്റ്റാൻഡിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടന ശേഷം ഉപയോഗിക്കാതെ നശിക്കുന്നു. 7.78 ലക്ഷം ശുചിത്വ മിഷൻ ഫണ്ടും പഞ്ചായത്ത് പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രം നിർമിച്ചത്. 2022 ഓഗസ്റ്റ് 14ന് അന്നത്തെ മന്ത്രി എം.വി.ഗോവിന്ദൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പൊതു ശുചിമുറി സമുച്ചയം, വഴിയോര വിശ്രമ കേന്ദ്രം, കോഫി ഷോപ്പ്, അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം ഉൾപ്പെടെയുള്ളത് ആയിരുന്നു കേന്ദ്രം.
മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡ് ഊരാളുങ്കൽ സൊസൈറ്റിക്ക് യാർഡ് ആയി ഉപയോഗിക്കാൻ നൽകിയതിനാൽ ഉദ്ഘാടന ശേഷം കേന്ദ്രം പ്രവർത്തിച്ചില്ല. എന്നാൽ ഈ ഭാഗത്തെ റോഡ് നവീകരണം പൂർത്തീകരിക്കുകയും ബസുകൾ ഓടാൻ തുടങ്ങുകയും ചെയ്തിട്ടും വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തിക്കാത്തത് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് 2023 ഒക്ടോബർ 9 മുതൽ കേന്ദ്രം തുറന്നു പ്രവർത്തിക്കുമെന്നും ഇതിന്റെ മേൽനോട്ടത്തിനു കുടുംബശ്രീയെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ഒരു വർഷമായിട്ടും കേന്ദ്രം പ്രവർത്തിക്കാൻ തുടങ്ങിയില്ല. ബസുകൾ സ്റ്റാൻഡിൽ കയറാത്തത് ആണ് വിശ്രമ കേന്ദ്രം തുറക്കാത്ത കാരണം ആയി പിന്നീട് പറഞ്ഞത്.
ബസുകൾ സ്റ്റാൻഡിൽ കയറാൻ സൗകര്യം ഒരുക്കുകയും ബസ് സ്റ്റാൻഡ് പൂർണ തോതിൽ സജ്ജമാക്കുകയും കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല കാര്യക്ഷമമാക്കുകയും ചെയ്താൽ ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച സ്ഥാപനം പ്രയോജനപ്രദമാകും. കക്കാടംപൊയിൽ മേഖല ടൂറിസ്റ്റ് കേന്ദ്രമായി വൻ തോതിൽ വികസിച്ചതോടെ ഈ പ്രദേശത്തേക്കു എത്തുന്ന സഞ്ചാരികൾക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾക്കുമുള്ള ഏക കേന്ദ്രമാണ് കൂമ്പാറയിൽ ഉള്ളത്. അതിനാൽ ഇത് തുറന്ന് പ്രവർത്തിക്കാൻ നടപടി വേണം എന്ന് മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും അധികൃതർ അനാസ്ഥ തുടർന്നാൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.