മലയോര ഹൈവേ നിർമാണം; കൂരാച്ചുണ്ടിലെ സ്ഥലമെടുപ്പിന് സർവകക്ഷി ഇടപെടൽ
Mail This Article
കൂരാച്ചുണ്ട് ∙ മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് ടൗണിലെ പ്രശ്നം പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഹൈവേക്കു വേണ്ടി ടൗണിലെ ഭൂവുടമകൾ, കെട്ടിട ഉടമകൾ എന്നിവരോടു നാളെ മുതൽ സമ്മതപത്രം വാങ്ങി 30ന് അകം പൂർത്തീകരിക്കാനും തീരുമാനിച്ചു. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
ടൗണിൽ കെട്ടിടം പൊളിക്കുമ്പോൾ ബിൽഡിങ് ബലപ്പെടുത്തി നൽകുമെന്ന മലയോര ഹൈവേ അധികൃതരുടെ ഉറപ്പ് പാലിച്ചില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർവകക്ഷി യോഗത്തിനായിരിക്കും. ടൗണിലെ 800 മീറ്റർ ദൂരത്തിലെ 67ഭൂവുടമകളിൽ 27 പേരുടെ അനുമതിപത്രം ലഭിച്ചിട്ടുണ്ട്. ഇതിൽ 25 എണ്ണം കെആർഎഫ്ബി അധികൃതർക്ക് കൈമാറി. ബാക്കി 40 പേരുടെ കൂടി സമ്മതപത്രമാണ് ഇനി കിട്ടാനുള്ളത്. സമ്മതപത്രം ലഭിക്കാൻ ജനപ്രതിനിധികളുടെയും സർവകക്ഷി സംഘത്തിന്റെയും നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തും. 28ാം മൈൽ മുതൽ കൂരാച്ചുണ്ട് ടെലിഫോൺ എക്സ്ചേഞ്ച് വരെയും കൂരാച്ചുണ്ട് കള്ളു ഷാപ്പ് മുതൽ ഈങ്ങോറച്ചാൽ വരെയും ഉള്ള പ്രവൃത്തി സാങ്കേതികാനുമതി ലഭിച്ച് മാസാവസാനം ടെൻഡർ ചെയ്യുമെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ അറിയിച്ച വിവരം പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു.
ടൗണിലെ 800 മീറ്റർ ദൂരം ഭൂവുടമകളുടെ അനുമതിപത്രം ലഭിച്ചാലുടൻ പ്രത്യേക പ്രവൃത്തിയായി ടെൻഡർ നടത്താനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരസമിതി അധ്യക്ഷൻ ഒ.കെ.അമ്മദ്, ബ്ലോക്ക് മെംബർ വി.കെ.ഹസീന, മെംബർ വിൽസൺ പാത്തിച്ചാലിൽ, ജോൺസൺ താന്നിക്കൽ, കെ.ജി.അരുൺ, ജോബി വാളിയംപ്ലാക്കൽ, ബഷീർ വെളുത്താടൻവീട്ടിൽ, ജോയി വേങ്ങത്താനം, ജോസഫ് വെട്ടുകല്ലേൽ, ഷിബു ജോർജ്, എ.കെ.പ്രേമൻ, എൻ.കെ.കുഞ്ഞമ്മദ്, സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.