ADVERTISEMENT

കോഴിക്കോട് എന്നു പറഞ്ഞാലെന്താ? ഇന്നു സ്വീകരിച്ചു കാണുന്ന സ്ഥലനാമനിഷ്പത്തി ഇപ്രകാരമാണ്: ‘കോവിൽ’ എന്നാൽ രാജാവിന്റെ ആസ്ഥാനം. ‘കോട്’ എന്നാൽ അതുള്ള സ്ഥലം. രണ്ടും ചേർന്നാൽ ‘കോവിൽകോട്’. അതു പറഞ്ഞുപറഞ്ഞ് ‘കോവിൽക്കോട്’ ആയി; പിന്നെ ‘കോയിക്കോട്’ ആയി. അത് ഒന്നു പരിഷ്കരിച്ചതാണ് കോഴിക്കോട്–നാടിന്റെ തലസ്ഥാനം എന്നു താൽപര്യം. ഇപ്പറഞ്ഞതൊക്കെ കേട്ടുകേൾവിയാണ്; തെളിവിന്റെ പിൻബലമുള്ള ചരിത്രമല്ല. ഇവിടെ ആദ്യം വന്നെത്തിയ വിദേശികളിൽ പ്രധാനികളാണ് അറബികൾ.

അവരുടെ ഭാഷയിൽ ഴ, ട എന്നീ ശബ്ദങ്ങളില്ല. മാത്രവുമല്ല, അറബിയിൽ അ, ഇ, ഉ, അ് എന്നീ സ്വരാക്ഷരങ്ങളേ ഉള്ളൂ. അതുകൊണ്ട് അവർക്ക് ‘ഓ’ എന്ന് ഉച്ചരിക്കാനാവില്ല. അവർ സ്വന്തം സ്വനഘടനയ്ക്ക് ചേരുന്നവിധം സ്ഥലനാമം ‘കാലിക്കൂത്ത്’ ആക്കി. ഇതു കണ്ടിട്ടാവണം ഇംഗ്ലിഷുകാർ അതേപോലെ CALICUT എന്നെഴുതിയിട്ട് സ്വന്തം സ്വനഘടനയ്ക്ക് ഇണങ്ങുംവിധം ‘കാലിക്കറ്റ്’ എന്ന് ഉച്ചരിച്ചു. ആ പേരാണ് പിൽക്കാലത്ത് കേളിപ്പെട്ടത്.  നിങ്ങൾ ‘കൊക്കോഴിക്കോട്’ എന്നു കേട്ടിട്ടുണ്ടോ? കോഴിക്കോട് നഗരത്തിൽ ആ പേരിൽ വളരെ ചെറിയൊരു സ്ഥലമുണ്ട്–ചാലപ്പുറത്തുനിന്ന് മാങ്കാവിലേക്ക് പോകുമ്പോൾ മൂര്യാട് എത്തുന്നതിനു തൊട്ടുമുൻപ്. 

ഞങ്ങളൊക്കെ കോളജ് കുമാരന്മാരായിരുന്ന 1970കളിൽ നിരപ്പില്ലാത്ത ഇടുങ്ങിയ നിരത്തുകളും വെടിപ്പില്ലാത്ത ചുറ്റുപാടുകളും ആയി വൃത്തികെട്ട നഗരമായിരുന്നു കോഴിക്കോട്. അത് അങ്ങനെ അപരിഷ്കൃതമായി തുടർന്നുപോന്നതിനെ പരിഹസിച്ച് 1498ൽ വന്ന പോർത്തുഗീസ് നാവികൻ വാസ്കോഡിഗാമ ഇപ്പോൾ വന്നാലും വഴി തെറ്റുകയില്ല എന്നു പറയുമായിരുന്നു. അക്കാലത്ത് വൈക്കം മുഹമ്മദ് ബഷീർ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട്: ‘കാക്കാ, നിങ്ങൾക്ക് ഈ സ്ഥലത്തിന്റെ പേര് കോഴിക്കൂട് എന്നാക്കിക്കൂടേ, അത്രയ്ക്ക് നാറ്റമാണല്ലോ?’ ഇവിടെ നിരത്തുകൾ വീതി കൂടാനും ചുറ്റുപാടുകൾ വെടിപ്പാകാനും തുടങ്ങുന്നത് കെ.ജയകുമാർ ജില്ലാ കലക്ടർ ആയിരുന്ന 1986–88 കാലത്താണ്.

English Summary:

This article delves into the intriguing etymology of "Kozhikode," uncovering the possible origins of the name and how it evolved over time, particularly under the influence of Arabic and English languages. It also touches upon the city's historical significance and anecdotes from notable figures like Vaikom Muhammad Basheer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com