ദേശീയപാത: സർവീസ് റോഡ് ടാറിങ് പൂർത്തിയായി; നിസരി ജംക്‌ഷൻ തുറന്നു, ഗതാഗതക്കുരുക്കിനു പരിഹാരം
Mail This Article
രാമനാട്ടുകര ∙ ആറുവരി ദേശീയപാത സർവീസ് റോഡ് പുനരുദ്ധാരണത്തിനും ഓട നിർമാണത്തിനുമായി അടച്ചിട്ടിരുന്ന രാമനാട്ടുകര നിസരി ജംക്‌ഷൻ ഗതാഗതത്തിനു തുറന്നു. നിസരി ജംക്‌ഷൻ മുതൽ സർവീസ് റോഡ് ടാറിങ് പ്രവൃത്തി പൂർത്തിയായതോടെയാണ് ഗതാഗത നിയന്ത്രണം ഒഴിവാക്കിയത്. നഗരത്തിൽ പാർക്ക് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ വൈകിട്ടു നീക്കിയാണ് യൂണിവേഴ്സിറ്റി റോഡ് ഗതാഗതത്തിന് തുറന്നത്. ഇതോടെ 3 ആഴ്ചയായി നഗരത്തിൽ ഉടലെടുത്ത ഗതാഗതക്കുരുക്ക് ഒഴിവായി. നഗരത്തിൽ നിന്നു യൂണിവേഴ്സിറ്റി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിസരി ജംക്‌ഷനിൽ നിന്നു ദേശീയപാത സർവീസ് റോഡിൽ പ്രവേശിച്ച് ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് ജംക്‌ഷൻ മേൽപാലത്തിന്റെ അടിയിലൂടെയാണു കടന്നു പോകുന്നത്.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് പാർക്ക് ജംക്‌ഷനിൽ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഫറോക്ക് ഭാഗത്തു നിന്നു രാമനാട്ടുകരയിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം എയർപോർട്ട് റോഡിലൂടെ കടന്നു പോകേണ്ടി വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.നിർമാണ ജോലികൾ വൈകിയത് രാമനാട്ടുകരയിൽ ഗതാഗത സ്തംഭനത്തിന് ഇടയാക്കിയതോടെ കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഷയത്തിൽ ഇടപെടുകയും പ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കി റോഡ് തുറന്നു നൽകാൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെടുകയുമായിരുന്നു.