മുയിപ്പോത്ത് റോഡിലെ കുഴിയിൽ അപകടം നിത്യസംഭവം
Mail This Article
പേരാമ്പ്ര ∙മുയിപ്പോത്ത് പെട്രോൾ പമ്പിന് സമീപം റോഡിലെ കുഴിയിൽ അപകടം നിത്യസംഭവം. കുഴിയിൽ വെള്ളം ഉള്ളത് കാരണം ആഴം മനസിലാക്കാനും കഴിയുന്നില്ല. സ്കൂട്ടറുകൾ കുഴിയിൽ വീണാൽ പിറകിൽ ഉള്ളവർ തെറിച്ചു പോകുകയാണ് പതിവ്. കഴിഞ്ഞ ദിവസം മുയിപ്പോത്ത് വടക്കേ പയോളി ശ്രീജിത്തും ഭാര്യയും പേരാമ്പ്ര ഭാഗത്ത് നിന്ന് വരുമ്പോൾ എതിരെ വന്ന ബൈക്ക് കുഴി വെട്ടിച്ചപ്പോഴാണ് ഇടതു വശത്തു കൂടെ വന്ന സ്കൂട്ടറിൽ ഇടിച്ച് 2 പേർക്കും സാരമായി പരുക്കേറ്റത്.
ദൂരെ നിന്നു വരുമ്പോൾ കുഴി കാണാതെ പല വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. റോഡിലെ കുഴി അടയ്ക്കാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ കുഴി ഉണ്ടെന്നും അപകടമാണെന്നും വാഹനത്തിൽ എത്തുന്നവർക്ക് മനസിലാക്കാൻ നാട്ടുകാർ ഇന്നലെ കുഴിക്ക് സമീപം ബാരൽ വച്ച് റിബൺ കെട്ടി.
റോഡിൽ സ്ഥിരമായി ഉറവ ഉള്ളതുകൊണ്ടാണ് പലയിടങ്ങളിലായി കുഴികൾ ഉണ്ടാകുന്നത്. ഇത് മാറ്റിയില്ലെങ്കിൽ റോഡ് പൂർണമായി തകരും. റോഡിൽ ഉറവ ഉണ്ടാകുന്ന 50 മീറ്ററോളം സ്ഥലത്ത് കോൺക്രീറ്റ് ചെയ്യണമെന്ന് നേരത്തെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികാരികൾ ഗൗനിക്കാതെ റോഡ് നിർമിച്ചതാണ് പ്രശ്നമായത്. നാട്ടുകാരുടെ വാക്ക് ചെവിക്കൊള്ളാതെ നിർമാണം നടത്തിയവർ ഇപ്പോൾ വീണ്ടും കോൺക്രീറ്റ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് പറയുന്നു.