ബിഇഎം സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ
Mail This Article
ഫറോക്ക് ∙ നഗരത്തിലെ ബിഇഎം യുപി സ്കൂൾ ഓഫിസ് കുത്തിത്തുറന്നു ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. നല്ലളം കിഴുവനപ്പാടം പുതുപ്പള്ളി മുഹമ്മദ് അഷറഫലിയാണ്(24) അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 6നു രാത്രിയാണ് സ്കൂൾ ഓഫിസിന്റെ പൂട്ട് തകർത്തു അലമാരയിൽ നിന്നു 2 ലാപ്ടോപ്പുകൾ കവർന്നത്. ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എസ്ഐ എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുറമേ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളാണു മോഷണം നടത്തിയതെന്ന വ്യക്തമായി.
ഇവരെ ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തി കൊണ്ടുവന്നാൽ പ്രതിഫലം നൽകാമെന്നു പ്രതി വാഗ്ദാനം നൽകിയെന്നും ഇതാണു കുട്ടികളെ മോഷണത്തിനു പ്രേരിപ്പിച്ചതെന്നും ബോധ്യപ്പെട്ടു. ഇവർ നൽകിയ സൂചന പ്രകാരമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ലാപ്ടോപ്പുകൾ വൻ തുകയ്ക്കു വിറ്റ പ്രതി കുട്ടികൾക്കു ചെറിയ പ്രതിഫലം നൽകിയതായും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസിനു മുൻപാകെ ഹാജരാക്കുന്നതിനു നടപടിയെടുക്കും.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ കീഴിൽ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പി.അരുൺ കുമാർ, സീനിയർ സിപിഒ പി.മധുസൂദനൻ, സിപിഒമാരായ പി.എം.സനീഷ്, അനൂജ് വളയനാട്, ഫറോക്ക് സ്റ്റേഷനിലെ സിപിഒമാരായ കെ.പി.മുഹമ്മദ് അഷറഫ്, എം.പ്രജിത്ത്, എസ്.ദിവ്യേഷ്, പി.യശ്വന്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.