ഉണ്ണിക്കൃഷ്ണന് കാത്തിരുന്ന ട്രാൻസ്ഫർ കിട്ടി; മരിച്ച് 5 മാസത്തിനു ശേഷം
Mail This Article
കോഴിക്കോട് ∙ സ്വന്തം ജില്ലയിലേക്കു സ്ഥലം മാറ്റത്തിനായി ഒരുപാടു കാലം അപേക്ഷയുമായി നടന്ന ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനു മരിച്ച് 5 മാസത്തിനു ശേഷം സ്ഥലം മാറ്റ ഉത്തരവ്. 12 വർഷത്തിലേറെയായി ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്ത നഴ്സിങ് അസിസ്റ്റന്റ് കെ.പി.ഉണ്ണിക്കൃഷ്ണനാണു കഴിഞ്ഞ 18ന് ഇറക്കിയ ഉത്തരവു പ്രകാരം ആരോഗ്യ വകുപ്പു ഡയറക്ടർ മലപ്പുറത്തേക്കു സ്ഥലം മാറ്റം നൽകിയത്. കഴിഞ്ഞ മേയ് 16ന് ആണ് ഉണ്ണിക്കൃഷ്ണൻ മരിച്ചത്.
ഗ്രേഡ് രണ്ട് അറ്റൻഡറായി കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച ഉണ്ണിക്കൃഷ്ണൻ നഴ്സിങ് അസിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ അവിടെത്തന്നെയാണു ജോലി ചെയ്തത്. മലപ്പുറത്തേക്കോ അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ മറ്റ് ഏതെങ്കിലും ആശുപത്രികളിലേക്കോ മാറ്റം കിട്ടാനായി ഏറെക്കാലമായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. സ്ഥലം മാറ്റം ലഭിക്കാത്തതിന്റെ വിഷമം പലപ്പോഴും പങ്കുവച്ചിരുന്നതായും ഇവർ പറയുന്നു. സംസ്ഥാനത്തു ആരോഗ്യ വകുപ്പു ഡയറക്ടറേറ്റിനു കീഴിൽ ജോലി ചെയ്യുന്ന 45 നഴ്സിങ് അസിസ്റ്റന്റുമാർക്കാണ് അന്തർ ജില്ലാ സ്ഥലംമാറ്റം അനുവദിച്ചത്.