ചെളിയുടെ അളവ് കണ്ടെത്താനുള്ള സർവേ ആദ്യം; കല്ലായിപ്പുഴ ആഴം കൂട്ടൽ നടപടികൾക്കു തുടക്കം
Mail This Article
കോഴിക്കോട്∙ പാട്ടു പാടിയും മധുരം വിതരണം ചെയ്തും കല്ലായി പുഴയുടെ പുനരുജ്ജീവന പ്രവൃത്തികളുടെ ഭാഗമായുള്ള ആഴം കൂട്ടൽ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാനത്തെ മലിനീകരിക്കപ്പെട്ട പുഴകളുടെ പട്ടികയിൽ ഒന്നാമതായ കല്ലായിപ്പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള കോർപറേഷന്റെയും സർക്കാരിന്റെയും ഇടപെടലിന്റെ ഭാഗമായാണ് ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്കു കുറഞ്ഞ കല്ലായിപ്പുഴ പുതുജീവനിലേക്ക് കടക്കുന്നത്. ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം.
അടിഞ്ഞുകൂടിയ ചെളിയുടെ അളവ് കണ്ടെത്താനുള്ള സർവേയാണ് ആദ്യം. ദിവസങ്ങൾക്കകം അത് ആരംഭിക്കും. ഒന്നര മാസംകൊണ്ട് സർവേ പൂർത്തിയാക്കി ആഴംകൂട്ടൽ തുടങ്ങും. കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്ററിലെ അടിഞ്ഞുകൂടിയ എക്കൽ, ചെളി, മരത്തടികൾ, മാലിന്യം എന്നിവ നീക്കംചെയ്താണ് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുക. 2.7 മീറ്റർ ആഴത്തിലാണ് ചെളി നീക്കാനുള്ളത്. കല്ലായിപ്പുഴ ആഴം കൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും ഒരു പരിധിവരെ പരിഹാരമാകും. കോർപറേഷന്റെയും അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെയും ഇടപെടലിന്റെ ഫലമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്. അടിഞ്ഞു കൂടിയ ചെളി കടലിൽ തള്ളാനും പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ളവ നീക്കാനും സിഡബ്ല്യുആർഡിഎം നടത്തിയ പഠനവും നിർദേശിച്ചു.
പ്രവൃത്തിക്ക് 12.98 കോടി രൂപയുടെ ടെൻഡറിന് ജൂലൈയിലാണ് അനുമതിയായത്. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ 4.5 കോടി രൂപക്കാണ് ആദ്യം പദ്ധതി ആവിഷ്‌കരിച്ചത്. എന്നാൽ ഈ തുകയ്‌ക്ക് പണി ചെയ്യാനാകില്ലെന്ന് കരാറുകാർ അറിയിച്ചതോടെ പ്രവൃത്തി നടന്നില്ല. പിന്നീട് പലവട്ടം ടെൻഡർ നടത്തിയെങ്കിലും ഫലം കണ്ടില്ല. 7.9 കോടി രൂപ അനുവദിച്ച് 5 തവണ നടത്തിയ ടെൻഡറിലും ആരും പ്രവൃത്തി ഏറ്റെടുത്തില്ല. തുടർന്ന് ഈ വർഷം 5.07 കോടി രൂപ അധികം നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ജൂലൈയിൽ ജലസേചന വകുപ്പ് ടെൻഡറിന് അനുമതി നൽകിയതോടെ നടപടി വേഗത്തിലായി. വെസ്റ്റ് കോസ്റ്റ് ഡ്രജിങ് കമ്പനിക്കാണ് ചെളി നീക്കാൻ കരാർ. ആഴം കൂട്ടൽ പ്രവൃത്തി മേയർ ബീന ഫിലിപ് ഉദ്‌ഘാടനം ചെയ്തു. മരിച്ചു കൊണ്ടിരിക്കുന്ന കല്ലായിപ്പുഴയെ മണവാട്ടിയാക്കാനുള്ള നടപടിക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന് മേയർ പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി.സി.രാജൻ, പി.ദിവാകരൻ, പി.കെ.നാസർ, സി.രേഖ, കെ.കൃഷ്ണകുമാരി, ഒ.പി.ഷിജ്ന, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, എസ്.കെ.അബൂബക്കർ, വാർഡ് കൗൺസിലർ സി.മുഹ്സിന, കൗൺസിലർ ടി.റിനീഷ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളായ ബാബു പറശ്ശേരി, പി.എം.ജോസഫ്, പി.ടി.ആസാദ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ എം.ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. കല്ലായി പുഴ സംരക്ഷണ സമിതി പ്രവർത്തകർ മധുരം വിതരണം ചെയ്തു. സമിതി നേതാക്കളായ ഫൈസൽ പള്ളിക്കണ്ടി, പി.പി.ഉമ്മർകോയ, എസ്.വി.അഷ്റഫ്, ടി.എ.സി.ബാബു എന്നിവർ നേതൃത്വം നൽകി.