പ്ലാറ്റ്ഫോമുകളിലേക്കുള്ള യാത്ര പെടാപ്പാട്; തിരൂർ റെയിൽവേ സ്റ്റേഷൻ വികസനം ഇഴയുന്നു
Mail This Article
തിരൂർ ∙ വികസനത്തിന്റെ പാളത്തിൽ വേഗമില്ലാതെ ജില്ലയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ. സംസ്ഥാനത്തെ ആദ്യ റെയിൽവേ പാതയുടെ ഭാഗമായ തിരൂർ റെയിൽവേ സ്റ്റേഷനിലാണ് അടിയന്തരമായി ചെയ്യേണ്ട വികസനങ്ങൾ പോലും ഇഴഞ്ഞു നീങ്ങുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്കും മൂന്നിലേക്കുമെത്താൻ വിയർപ്പൊഴുക്കേണ്ട സ്ഥിതിയാണ്. വീൽചെയറിലും മറ്റും ഇവിടെ എത്തുന്നവരാണെങ്കിൽ ഇതിന് ഏറെ കഷ്ടപ്പെടേണ്ടി വരും.
നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്കും മൂന്നിലേക്കും കടക്കാൻ വടക്കേ അറ്റത്തുള്ള മേൽപാലം മാത്രമാണ് ആശ്രയം. കിഴക്കു ഭാഗത്ത് നിർമിച്ച പുതിയ പ്രവേശന കവാടത്തിൽനിന്ന് മൂന്നിലേക്ക് മേൽപാലം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒന്നിലേക്കുകൂടി നീട്ടിയാൽ ദുരിതത്തിനു ശമനമാകും. എന്നാൽ വീൽചെയറിലും മറ്റും വരുന്നവർക്ക് അതുകൊണ്ടും പ്രശ്നം തീരില്ല. ഇവർ വടക്കേ അറ്റത്ത് പ്ലാറ്റ്ഫോമുകൾ തീരുന്നിടത്ത് ചെരിച്ചിറക്കിയ സ്ഥലത്ത് എത്തണം.
ഇവിടെ വീൽചെയർ ഇറക്കി പാളം മുറിച്ച് കടന്നു വേണം പോകാൻ. ഇതിനിടെ ട്രെയിൻ വരുന്നത് നോക്കാനും കൂടെ ആളുണ്ടാവണം. പാളങ്ങൾക്കിടയിൽ വീൽചെയർ കുടുങ്ങുന്നതും ഇവിടെ പതിവാണ്. പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും പലയിടത്തും മേൽക്കൂരകൾ പൂർണമായി നിർമിച്ചിട്ടുമില്ല.