ചൂടിലും തളരാത്ത ആവേശം; ചക്കിട്ടപാറയിലേക്ക് ഒരു സ്വർണം, രണ്ടു വെങ്കലം
Mail This Article
തേഞ്ഞിപ്പലം ∙ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ് അവസാന ദിനങ്ങളിലേക്കു കടന്നതോടെ മത്സരാവേശം ഇരട്ടിയോളമായി. നാളെയാണ് മീറ്റ് സമാപിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ ചാംപ്യൻഷിപ് ഇല്ലെങ്കിലും രാജ്യാന്തര മത്സരങ്ങൾക്കുള്ള യോഗ്യതാ റൗണ്ടെന്ന നിലയിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുക്കുന്നത്. ഓരോ ഇനങ്ങളിലും മത്സരിക്കുന്നവർക്കു പിന്തുണയുമായി അവരവരുടെ സംസ്ഥാനത്തിലെ സഹതാരങ്ങൾ ആർപ്പുവിളികളുമായി ഒപ്പമുണ്ട്.
ദീർഘദൂര ഇനങ്ങളിലും ത്രോ ഇനങ്ങളിലും ഉത്തരേന്ത്യൻ താരങ്ങൾ മേൽക്കൈ നേടുമ്പോൾ ഹ്രസ്വദൂര ഇനങ്ങളിലും ജംപ് ഇനങ്ങളിലും ദക്ഷിണേന്ത്യൻ താരങ്ങളാണ് നേട്ടം കൊയ്യുന്നത്. കടുത്ത ചൂടു വകവയ്ക്കാതെ നാട്ടുകാരുൾപ്പെടെയുള്ള കാണികൾ മത്സരാർഥികൾക്ക് ആവേശം പകരാനായി കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലേക്കെത്തുന്നുണ്ട്.
ഇന്ന് 6 ഫൈനലുകൾ
ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്നു നടക്കുന്ന പുരുഷവിഭാഗം പോൾവോൾട്ടിൽ കേരളത്തിന്റെ കെ.ജി.ജെസൻ, എ.കെ.സിദ്ധാർഥ്, സി.ബി.അനൂപ്, കെ.അതുൽരാജ് എന്നിവർ മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ കാസർകോട് സ്വദേശി കെ.സി.സിദ്ധാർഥും കളത്തിലിറങ്ങും.വനിതാ വിഭാഗം ഹൈജംപിൽ എയ്ഞ്ചൽ പി.ദേവസ്യ, കെ.എച്ച്.സാലിഹ എന്നിവരും ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബുവും വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ സി.പി.തൗഫീറയും പുരുഷവിഭാഗം 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സലും കേരളത്തിനായി മത്സരിക്കും.
ചക്കിട്ടപാറയിലേക്ക് ഒരു സ്വർണം,രണ്ടു വെങ്കലം
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക ചാംപ്യൻഷിപ്പിൽ കോളടിച്ചത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിനാണ്. ഒരു സ്വർണവും രണ്ടു വെങ്കലവുമുൾപ്പെടെ മൂന്നു മെഡലുകളാണ് ഇതുവരെ ഈ നാട്ടിൻപുറത്തേക്കെത്തിയത്.
ഇന്നലെ ലോങ്ജംപിൽ സ്വർണം നേടി നയന ജയിംസ്, 400 മീറ്ററിൽ വെങ്കലം നേടിയ ഒളിംപ്യൻ നോഹ നിർമൽ ടോം, 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൻ ജോൺസൻ എന്നിവരെല്ലാം ചക്കിട്ടപാറ സ്വദേശികളാണ്.