ADVERTISEMENT

കുറ്റിപ്പുറം ∙ ശബരിമല തീർഥാടകരുടെ മലബാറിലെ പ്രധാന ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയെ അധികൃതർ കയ്യൊഴിയുകയാണോ? ജില്ലയിലൂടെ കടന്നുപോകുന്ന മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി മിനിപമ്പ എന്ന ഇടത്താവളം ഇല്ലാതാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ 2 പതിറ്റാണ്ടോളമായി മണ്ഡല–മകര മാസക്കാലത്ത് മിനിപമ്പയിൽ ആയിരക്കണക്കിന് തീർഥാടകർ എത്തുന്നതും വിശ്രമിക്കുന്നതും പ്രദേശത്ത് വാഹന പാർക്കിങ് സൗകര്യം ഉള്ളതിനാലാണ്. നിലവിലെ കുറ്റിപ്പുറം പാലത്തിനോടു ചേർന്ന് ശിവ പാർവതി ക്ഷേത്രത്തിന് സമീപത്താണ് ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള മിനി പമ്പയുടെ പ്രവേശന കവാടം.

ഇതിനു മുൻവശത്തെ പാർക്കിങ് സ്ഥലത്താണ് തീർഥാടകർക്കുള്ള വിശ്രമപ്പന്തലും വിരിവയ്ക്കാനുള്ള സൗകര്യവും ആരോഗ്യവകുപ്പ്, പൊലീസ് അടക്കമുള്ള വിഭാഗങ്ങളുടെ പവിലിയനുകളും നിർമിക്കുന്നത്. എന്നാൽ ഈ സ്ഥലത്തുകൂടിയാണ് പുതിയ ആറുവരിപ്പാത കടന്നുപോകുന്നത്. ഈ ഭാഗത്ത് പുതിയ പാതയുടെ നിർമാണം ഉടൻ ആരംഭിക്കും.

മിനിപമ്പയിലെ പ്രവേശന കവാടത്തിനു മുന്നിൽ ഇതോടെ വാഹനങ്ങൾക്ക് നിർത്താനോ തീർഥാടകർക്ക് ഒരുക്കിയിരുന്ന സംവിധാനങ്ങൾ തുടരാനോ കഴിയില്ല. നിലവിലെ പാലംവഴിയുള്ള സർവീസ് റോഡ് മാത്രമാണ് പ്രവേശന കവാടത്തിനു മുന്നിൽ ഉണ്ടാകുക.

മണ്ഡലകാലത്തിന് ഇനി 83 ദിവസം

ഈവർഷത്തെ മണ്ഡലകാലം ആരംഭിക്കാൻ ഇനി 83 ദിവസമാണ് ശേഷിക്കുന്നത്. ഇതിനുള്ളിൽ ബദൽ സംവിധാനം കണ്ടില്ലെങ്കിൽ മിനിപമ്പയിൽ തീർഥാടകർ എത്തില്ല. മലബാറിലെ തീർഥാടകർക്കു പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മിനിപമ്പയിൽ എത്താറുണ്ട്. വർഷംതോറും സർക്കാർ തലത്തിൽ വിപുലമായ സംവിധാനങ്ങളും ഏർപ്പെടുത്താറുണ്ട്. അടുത്ത 3 മാസത്തിനുള്ളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നിരിക്കെ ജില്ലാ ടൂറിസം വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല.

പ്രവേശന കവാടവുംപാർക്കിങ്ങും മാറ്റണം

മിനിപമ്പ എന്ന തീർഥാടന കേന്ദ്രം നിലനിൽക്കണമെങ്കിൽ നിലവിലെ പ്രവേശന കവാടവും പാർക്കിങ് സ്ഥലവും എടപ്പാൾ റോഡിലേക്ക് മാറ്റണം. കെടിഡിസി ഭക്ഷണശാലയ്ക്ക് മുൻവശത്തായി പുറമ്പോക്കിലൂടെ മിനിപമ്പ കടവിലേക്ക് പ്രവേശനം ഒരുക്കിയാൽ പഴയ ദേശീയപാതയോരത്ത് പാർക്കിങ് സൗകര്യം ഒരുക്കാൻ കഴിയും.

ഡിടിപിസിക്ക് കിട്ടാനുണ്ട് 40 ലക്ഷം

കഴിഞ്ഞ 4 വർഷം തീർഥാടനകാലത്ത് മിനിപമ്പയിൽ സൗകര്യങ്ങൾ ഒരുക്കിയതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 40 ലക്ഷം രൂപ.ഓരോ വർഷവും മിനിപമ്പ ഇടത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ 4 വർഷമായി ഇത് ലഭിച്ചിട്ടില്ലെന്നാണ് ഡിടിപിസി അധികൃതർ പറയുന്നത്. തനത് ഫണ്ട് ഉപയോഗിച്ചാണ് കഴിഞ്ഞ 4 വർഷവും ഇടത്താവളത്തിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com