ADVERTISEMENT

മലപ്പുറം ∙ അധികം പ്രായമില്ലാത്തൊരു ഡ്രൈവർ ഓടിക്കുന്ന സ്കൂൾ ബസ് കണ്ടാണ് 2 ദിവസങ്ങളിലായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്തിയിൽ പിന്തുടർന്നത്. എംവിഐ കെ.നിസാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ബസ് പരിശോധിച്ചപ്പോൾ ശരിക്കും ഞെട്ടി. സർക്കാർ സ്കൂളിന്റെ പേരെഴുതിയ ബസ് ഓൺലൈൻ രേഖകളിൽ സ്വകാര്യ സ്കൂളിന്റേത്. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടെങ്കിലും സ്കൂൾ ബസ് ഓടിക്കാൻ വേണ്ട പരിചയസമ്പത്തില്ല. പെർമിറ്റ് ലംഘനത്തിനും നികുതിയടക്കാത്തതിനുമുൾപ്പെടെ ഉടൻ ഈടാക്കിയത് 18,000 രൂപ പിഴ. 

പുതുപ്പറമ്പ് ജിഎച്ച്എസ്എസിന്റെ ബസാണ് നിയമലംഘനങ്ങൾക്കു പിടിയിലായത്. നേരത്തേ കോട്ടയ്ക്കൽ ഇരിങ്ങല്ലൂരിലെ ഐബിഎൻ സിന റസിഡൻഷ്യൽ ഗേൾസ് സ്കൂളിന്റെ ഉടമസ്ഥതയിലായിരുന്ന ബസാണിത്. പിന്നീട് വിറ്റെങ്കിലും ഉടമസ്ഥാവകാശം മാറ്റാതെയാണ് പുതുപ്പറമ്പ് സ്കൂളിന്റെ പേരെഴുതി ഓടിച്ചത്. പെർമിറ്റ് ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ മറ്റു പരിശോധനകളിലാണ് കൂടുതൽ വീഴ്ചകൾ കണ്ടെത്തിയത്. ഡ്രൈവർക്ക് സ്കൂൾ വാഹനം ഓടിക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.

ഇതെല്ലാം ഉൾപ്പെടുത്തിയാണ് പിഴ ഈടാക്കിയത്.എംവിഐക്കു പുറമേ എഎംവിഐ എസ്.സതീഷും ചേർന്നാണ് സ്വകാര്യ വാഹനത്തിൽ ബസിനെ പിന്തുടർന്ന് പിടികൂടിയത്. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യം വച്ച് സ്കൂൾ പരിസരങ്ങളിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്ന മഫ്തിയിലുള്ള പരിശോധനയുടെ ഭാഗമായിരുന്നു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com