അഖിലേന്ത്യാ നേതാക്കൾ എത്തുന്നു; പ്രചാരണച്ചൂടേറി
Mail This Article
മലപ്പുറം ∙ ഇനി പത്താം നാൾ ലോക്സഭാ തിരഞ്ഞെടുപ്പ്. പെരുന്നാളും വിഷുവും കഴിഞ്ഞതോടെ ആഘോഷ മൂഡിൽനിന്ന് പ്രചാരണം ആവേശ മോഡിലേക്ക്. അവസാന ലാപ്പിൽ അഖിലേന്ത്യാ നേതാക്കളടക്കം എത്തുന്നതോടെ പ്രവർത്തകരും ആഹ്ലാദത്തിൽ.രാഹുൽ ഗാന്ധി ഇന്ന് ജില്ലയിൽ റോഡ് ഷോ നടത്തുന്നതാണ് യുഡിഎഫ് പ്രവർത്തകർക്ക് ഏറെ ആവേശം പകരുന്നത്. രാഹുൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായ ശേഷം ജില്ലയിൽ ആദ്യമായാണ് പ്രചാരണത്തിനെത്തുന്നത്.
വയനാട് മണ്ഡലത്തിന്റെ ഭാഗമായ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് നിലമ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്. എൻഡിഎ സ്ഥാനാർഥി കൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തെക്കൻ ജില്ലകളിലെ പ്രചാരണത്തിലാണ്.മലപ്പുറത്തെയും പൊന്നാനിയിലെയും എൻഡിഎ സ്ഥാനാർഥികളായ എം.അബ്ദുൽ സലാമും നിവേദിത സുബ്രഹ്മണ്യനും ഇന്നലെ തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.
അതേസമയം, യുഡിഎഫ് സ്ഥാനാർഥിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും രാഹുൽ ഗാന്ധിക്കൊപ്പം കോഴിക്കോട് കടപ്പുറത്തെ പരിപാടിയിലും പങ്കെടുത്തു. ജില്ലയിൽ എൽഡിഎഫ് പ്രവർത്തകർക്ക് ആവേശമേകാൻ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഇന്ന് രാവിലെ 10ന് കുറ്റിപ്പുറത്തും ഉച്ചയ്ക്ക് 2ന് ചെമ്മാട്ടും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണത്തിന് ആപ് തയാറാക്കിയ ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം, കിഴിശേരി പേരാപുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽ തട്ടാരത്തൊടി അഷ്ഹർ എന്നിവരെ മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ് ഇന്നലെ സന്ദർശിച്ച് അഭിനന്ദനമറിയിച്ചു. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് ഇന്നലെ തിരൂരിലായിരുന്നു പര്യടനം.