കൊണ്ടോട്ടി നഗരസഭാധ്യക്ഷ സ്ഥാനം ലീഗ്–കോൺഗ്രസ് തർക്കം ഒടുവിൽ പരിഹരിച്ചു
Mail This Article
കൊണ്ടോട്ടി ∙ അധ്യക്ഷ പദവിയെച്ചൊല്ലി കൊണ്ടോട്ടി നഗരസഭയിലുണ്ടായ ലീഗ്–കോൺഗ്രസ് തർക്കം അവസാന നിമിഷം പരിഹരിച്ച് ജില്ലാ നേതൃത്വം. ഇന്നലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനു മണിക്കൂറുകൾ മുൻപു വരെ തിരക്കിട്ട ചർച്ചകളായിരുന്നു.അധ്യക്ഷ പദവി കൈമാറുന്നതിനു ധാരണയുണ്ടെന്നു കോൺഗ്രസും ഇല്ലെന്നു ലീഗും തമ്മിലുള്ള വാദമായിരുന്നു ആദ്യം. കോൺഗ്രസിനു പദവി കൈമാറി യുഡിഎഫ് സംവിധാനം നിലനിർത്തണമെന്ന നിർദേശമാണ് ലീഗ് ജില്ലാ നേതൃത്വം മുന്നോട്ടുവച്ചത്. മുനിസിപ്പൽ കമ്മിറ്റി അക്കാര്യം സ്വീകരിച്ചതോടെ, ഇന്നലെ നടന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്കു ലീഗ് മത്സരിക്കണമെന്നായി. അതിനുള്ള സ്ഥാനാർഥി നിർണയത്തിലും ഒടുവിൽ ലീഗ് ജില്ലാ നേതൃത്വം ഇടപെട്ടു. വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപ് നിർദേശം വന്നു.
സ്ഥാനാർഥി അഷ്റഫ് മടാൻ. കോൺഗ്രസ് ലീഗിനൊപ്പം നിന്നു. അധ്യക്ഷ പദവി ജൂണിൽ കോൺഗ്രസിനു കൈമാറുമെന്നാണു ധാരണ.നഗരസഭാ വൈസ് ചെയർമാനായി അഷ്റഫ് മടാനെ തിരഞ്ഞെടുത്ത ശേഷം നടന്ന അഭിനന്ദന യോഗത്തിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുളിക്കൽ അഹമ്മദ് കബീർ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, ദാവൂദ് കുന്നംപള്ളി, സി.കെ.നാടിക്കുട്ടി, എം.എ.റഹീം, കെ.മുസ്തഫ, സെക്രട്ടറി ഷറഫലി, കെ.കെ.ആലിബാപ്പു, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, എ.മുഹിയുദ്ദീൻ അലി തുടങ്ങിയവർ പ്രസംഗിച്ചു.