വോട്ട് ചെയ്യാൻ കാലിക്കറ്റിൽനിന്ന് മലപ്പുറത്തേക്ക് ‘രാഷ്ട്രീയ’ വണ്ടി
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവലാശാലാ ഉദ്യോഗസ്ഥരുടെ വോട്ട് യാത്രയിലും രാഷ്ട്രീയം. സിപിഎം അനുകൂല എംപ്ലോയീസ് യൂണിയൻ അംഗങ്ങൾക്ക് മലപ്പുറം എംഎസ്‌പി ഹയർസെക്കൻഡറി സ്കൂളിലെത്തി വോട്ട് ചെയ്യാനും തിരിച്ചെത്താനും ടൂറിസ്റ്റ് ബസ് ഏർപ്പെടുത്തി. കോൺഗ്രസ് അനുകൂല സ്റ്റാഫ് ഓർഗനൈസേഷൻ അംഗങ്ങളുടെ വോട്ട് യാത്രയ്ക്ക് ഏർപ്പാടാക്കിയത് വാൻ.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരിൽ മറ്റ് ജില്ലകളിലെ മണ്ഡലങ്ങളിൽ വോട്ടവകാശമുള്ളവർക്കാണ് മലപ്പുറത്ത് ഇന്നലെയും മിനിഞ്ഞാന്നും പ്രത്യേക പോളിങ് സ്റ്റേഷൻ ഏർപ്പെടുത്തിയത്. യൂണിവേഴ്സിറ്റിയിൽനിന്ന് 32 കിലോമീറ്ററിലേറെ സഞ്ചരിച്ചേ മലപ്പുറത്ത് എത്താനാകൂ എന്നതിനാൽ ചിലരെങ്കിലും വോട്ടവകാശം വിനിയോഗിക്കാൻ മടിക്കുമെന്ന് കണ്ടാണ് സംഘടനകൾ വാഹനം ഏർപ്പാടാക്കിയത്.
യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരിൽ അധികവും മറ്റ് ജില്ലക്കാരാണ്. ചിലർ സ്വന്തം വാഹനങ്ങളിൽ എത്തി വോട്ട് ചെയ്തു. പരീക്ഷാ ജോലിയുടെ തിരക്കിനിടെ ഉദ്യോഗസ്ഥരിൽ ചിലർക്ക് ഒരു ദിവസം സമ്മതിദാനാവകാശം വിനിയോഗിക്കാനായി മാറ്റിവയ്ക്കേണ്ടി വന്നത് യൂണിവേഴ്സിറ്റിയെ സംബന്ധിച്ചും നഷ്ടമായി.
മറ്റ് ജില്ലകളിൽ വോട്ടുള്ള മലപ്പുറം ജില്ലയിലെ മറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്കും വോട്ട് ചെയ്യാൻ മലപ്പുറത്ത് എത്തേണ്ടതായി വന്നു. യൂണിവേഴ്സിറ്റിയിലെ നൂറുകണക്കിന് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാനായി ഓഫിസിൽനിന്ന് മാറി നിൽക്കേണ്ടി വന്നത് പരീക്ഷാ ജോലി വൈകാൻ ഇടയാക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ ഇന്ന് തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ പോകണം. നാളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മുഴുകണം. നാളെ തിരിച്ചെത്താൻ വൈകുമെന്നതിനാൽ ശനിയും ഓഫിസിൽ എത്താൻ കഴിയില്ല. ഫലത്തിൽ 4 ദിവസം ഓഫിസിൽനിന്ന് മാറി നിൽക്കേണ്ട അവസഥയുണ്ടാകും.