ഊട്ടി യാത്ര: ഇ–പാസ് നിർബന്ധമാക്കി; നാടുകാണിയിൽ തിരക്ക് ഒഴിഞ്ഞ് രണ്ടാം ദിവസം
Mail This Article
എടക്കര ∙ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയ നടപടി രണ്ടാം ദിവസമായ ഇന്നലെ നാടുകാണിയിൽ പരിശോധനയുടെ പേരിൽ തിരക്കുണ്ടായില്ല. നാടുകാണി ചുരം കയറിയെത്തിയ വാഹനങ്ങളെല്ലാം ഇ– പാസെടുത്തിരുന്നു. പരിശോധനയ്ക്ക് സമയമെടുക്കുന്നത് ഒഴിവാക്കൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇ പാസിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പരിശോധനയ്ക്ക് കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂ.
നാടുകാണി ചുരം വഴി ഊട്ടിയിലേക്കുള്ള സഞ്ചാരികൾ ആദ്യ ദിവസം പോലെ ഇന്നലെയും കുറവായിരുന്നു. വയനാട്ടിലേക്കും കർണാകയിലേക്കും മറ്റുമായുള്ള യാത്രക്കാരാണ് കൂടുതലെത്തിയത്. ഈ യാത്രക്കാർക്കും ഇ –പാസ് നിർബന്ധമാണ്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇ പാസ് നിർബന്ധമാണെന്നതിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽനിന്നു ചരക്കെടുക്കാനെത്തുന്ന ലോറികളെ ഇ– പാസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീലഗിരി റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇ പാസ് ബാധകമല്ല.