ADVERTISEMENT

പൊന്നാനി ∙ സഹപ്രവർത്തകർക്കായി കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയത് മണിക്കൂറുകളുടെ തിരച്ചിൽ. കപ്പലിടിച്ച ഇസ്‌ലാഹ് ബോട്ടിന്റെ അധികമല്ലാത്ത ദൂരത്തുണ്ടുണ്ടായിട്ടും അപകടത്തെക്കുറിച്ചറിയാൻ  താമസിച്ചുപോയല്ലോയെന്ന സങ്കടമാണ് പലരും പങ്കുവച്ചത്.  ബോട്ടിലുള്ളവരുടെ ആശയ വിനിമയ ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ടതാണ് വിനയായത്. രണ്ടു മണിക്കൂറിലേറെ വെള്ളത്തിൽ കിടന്ന ശേഷമാണ് ഇസ്‌ലാഹ് ബോട്ടിലുണ്ടായിരുന്ന 4 പേരെ രക്ഷിച്ചത്.

2 പേരെ കാണാതായ വിവരം കപ്പൽ ജീവനക്കാരുടെ സഹായത്തോടെ ഇവർ ഫിർദൗസ്, സുഹ്റാബി എന്നീ ബോട്ടുകളെ അറിയിച്ചു. ഇതോടെയാണ് മറ്റു ബോട്ടുകാരും വിവരമറിഞ്ഞത്. പുലർച്ചെ ഒന്നരയോടെ  രക്ഷാപ്രവർത്തനത്തിനായി അങ്ങോട്ട് കുതിക്കുകയായിരുന്നെന്ന് പൊന്നാനി അഴീക്കൽ സ്വദേശികളായ പുതിയ പുരയിൽ ആരിഫുദ്ദീൻ (25), അത്തമ്മാനകത്ത് ആരിഫുദ്ദീൻ എന്നിവർ പറഞ്ഞു. നല്ല കാറ്റും മഴയുമുണ്ടായിരുന്നുവെങ്കിലും കടലിലാകെ തിരച്ചിൽ നടത്തി. ഗഫൂറിന്റെയും സലാമിന്റെയും മൃതദേഹങ്ങളുമായി മടങ്ങാനായിരുന്നു വിധിയെന്ന് അവർ പറഞ്ഞു.

വയർലെസിലൂടെ വിവരമറിഞ്ഞാണ് അപകട സ്ഥലത്തെത്തിയതെന്ന് ഏഴുകുടിയ്ക്കൽ അൻസാർ (33) പറഞ്ഞു. അപകടത്തിൽപെട്ട ബോട്ടിന്റെ മുക്കാൽ കിലോമീറ്റർ ദൂരത്ത് ഫിഷർമെൻ എന്ന ബോട്ടിലായിരുന്നു. ഉടൻ അപകടസ്ഥലത്തേക്ക് പോയെങ്കിലും 6 മണിയോടെ ഗഫൂറിന്റെ മൃതദേഹം പരുക്കുകളേറെയുള്ള വിധത്തിൽ മദനിയ ബോട്ടിലുള്ളവർ കണ്ടെത്തുമ്പോൾ തൊട്ടടുത്തുണ്ടായിരുന്നു. ഉടൻ കടലിലേക്ക് ചാടി മൃതദേഹം മദനിയയിലേക്ക് കയറ്റാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

ദുരന്ത വിവരമറിഞ്ഞ് പൊന്നാനി ഹാർബറിലും താലൂക്ക് ആശുപത്രിയിലും സഹായവുമായി ഒട്ടേറെ മത്സ്യത്തൊഴിലാളികളെത്തി. മരിച്ച ഗഫൂറിന്റെയും സലാമിന്റെയും അന്ത്യ കർമങ്ങൾക്കും സാക്ഷിയായ ശേഷമാണ് അവർ മടങ്ങിയത്.

അപകടത്തിൽ പെട്ടത് ഒരാഴ്ച മുൻപ് എൻജിൻ പണി കഴിഞ്ഞിറങ്ങിയ ബോട്ട്
ഒരാഴ്ച മുൻപ് എൻജിൻ പണി കഴിഞ്ഞിറങ്ങിയ ബോട്ടാണ് കപ്പലിടിച്ച് പാടേ തകർന്നത്. പൊന്നാനി അഴീക്കൽ സ്വദേശി മരയ്ക്കാത്ത് നൈനാന്റെ പേരിലുള്ളതാണ് ബോട്ട്. പിതാവ് അബൂബക്കറും ചേർന്ന് 8 വർഷം മുൻപ് മുനമ്പത്തുനിന്ന് ബോട്ട് വാങ്ങിയത്. അന്നു മുതൽ സ്രാങ്ക് അബ്ദുൽ സലാം ആണ്. അത്രയും വർഷമായി ബോട്ടിലെ ജീവനക്കാരനാണ് ഗഫൂറും. ബോട്ടിന്റെ നഷ്ടത്തെക്കാൾ ഇരുവരുടെയും വിയോഗമാണ് വലിയ വേദനയുണ്ടാക്കുന്നതെന്ന് അബൂബക്കർ പറഞ്ഞു.

30 വർഷം മത്സ്യത്തൊഴിലാളിയായി പ്രവർത്തിച്ച ശേഷമാണ് ബോട്ട് വാങ്ങിയത്. 10 ലക്ഷം രൂപയ്ക്കു വാങ്ങിയ ശേഷം 12 ലക്ഷം പിന്നെയും ചെലവാക്കി. കഴിഞ്ഞ ആഴ്ച മാത്രം ഒരു ലക്ഷം രൂപയോളം മുടക്കിയാണ് നന്നാക്കിയത്.  ആകെയുണ്ടായിരുന്ന ബോട്ടാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com