ADVERTISEMENT

തിരൂർ ∙ മാറ്റം വരുത്തിയ സമയവും അധികമാർക്കും ഉപകാരമാവാത്തതിനാൽ, വളരെക്കുറച്ചു യാത്രക്കാരുമായി ഓട്ടം തുടരുകയാണു മലബാറിലെ ആദ്യ മെമു. 2021 മാർച്ചിലാണ് ഷൊർണൂർ – കണ്ണൂർ – ഷൊർണൂർ മെമു സർവീസ് ഓടിത്തുടങ്ങിയത്. തുടക്ക സമയത്ത് ഷൊർണൂരിൽ നിന്നു പുലർച്ചെ നാലരയ്ക്കാണു യാത്ര തുടങ്ങിയിരുന്നത്. കുറ്റിപ്പുറത്ത് 5.09നും തിരൂരിൽ 5.28നും പരപ്പനങ്ങാടിയിൽ 5.44നും എത്തിയിരുന്ന ട്രെയിനിൽ അൽപമെങ്കിലും ആളുകൾ കയറിയിരുന്നത് 6.32നു കോഴിക്കോട് എത്തുമ്പോഴാണ്. അവിടെനിന്നു കണ്ണൂരിലേക്കുള്ള യാത്രക്കാർക്കു മാത്രമാണ് ഈ വണ്ടി അൽപമെങ്കിലും ഉപകാരപ്പെട്ടിരുന്നത്.

ഷൊർണൂരിൽ നിന്നു പുറപ്പെടുന്ന സമയം വൈകിപ്പിച്ച് കുറ്റിപ്പുറം മുതലുള്ള സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമായതോടെ, കഴിഞ്ഞ ഒക്ടോബർ മുതൽ ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 5 മണിയാക്കി. നിലവിൽ മെമു കുറ്റിപ്പുറത്ത് 5.33ന് എത്തും. തിരുനാവായയിൽ 5.42നും തിരൂരിൽ 5.51നും താനൂരിൽ 5.59നും പരപ്പനങ്ങാടിയിൽ 6.07നും വള്ളിക്കുന്നിൽ 6.13നും കടലുണ്ടിയിൽ 6.19നും ട്രെയിനെത്തും. എന്നാൽ, തിരൂരിൽ നിന്നു മാത്രമാണ് അൽപമെങ്കിലും യാത്രക്കാർ കയറാനുള്ളത്. രാവിലെ 6.42നു കോഴിക്കോട്ട് എത്തുമ്പോഴാണു ട്രെയിനിൽ കാര്യമായി ആളനക്കമുണ്ടാകുന്നത്.

ട്രെയിൻ രാവിലെ 6നു ശേഷം ഷൊർണൂരിൽ നിന്നു പുറപ്പെട്ടാൽ, ഷൊർണൂർ മുതൽ കണ്ണൂരിനു തൊട്ടു മുൻപുള്ള സ്റ്റേഷൻ വരെയുള്ള യാത്രക്കാർക്ക് ഈ സർവീസ് വലിയ ഉപകാരമാകും. ഷൊർണൂരിൽ നിന്ന് രാവിലെ 5.40ന് പുറപ്പെടുന്ന മംഗളൂരു മെയിലും 6 മണിക്കു പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസും കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞാണ് ഈ റൂട്ടിൽ അടുത്ത ട്രെയിനുള്ളത്. മെയിലിനും കണ്ണൂർ എക്സ്പ്രസിനും ശേഷം മെമു ഓടിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.മിനിമം 10 രൂപ ടിക്കറ്റ് നിരക്കുള്ള ട്രെയിൻ, സമയം കൂടി പുനഃക്രമീകരിച്ചാൽ നൂറുകണക്കിനു യാത്രക്കാർക്ക് ഉപകാരപ്പെടും. നിലവിൽ ഓർഡിനറി ടിക്കറ്റ് നിരക്കിൽ കുറഞ്ഞ യാത്രക്കാരുമായി ഓടുന്ന നഷ്ടം റെയി‍ൽവേക്കും ഒഴിവാക്കാമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com