അമൃത് പദ്ധതി; പൊളിച്ചിട്ട റോഡുകളുടെ നവീകരണം വേഗത്തിലാക്കണമെന്ന് എംഎൽഎയുടെ നിർദേശം
Mail This Article
പൊന്നാനി ∙ അമൃത് പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ എത്രയും വേഗം നവീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി പി.നന്ദകുമാർ എംഎൽഎ. ഓഗസ്റ്റ് 31ന് മുൻപായി പണി തീർത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ഇന്നലെ എംഎൽഎ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകിയത്. പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തിനാണ് നിർമാണച്ചുമതല. എന്നാൽ, ജല അതോറിറ്റിയുടെ പണികൾ പൂർത്തീകരിച്ച് കൈമാറിയാൽ മാത്രമേ പണി തുടങ്ങാനകൂവെന്നാണ് എൻഎച്ച് വിഭാഗം പറയുന്നത്.
ദിവസങ്ങൾക്കകം പണികൾ പൂർത്തീകരിച്ച് റോഡ് നവീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് ഇരു വിഭാഗത്തിനും എംഎൽഎ നിർദേശം നൽകി. പുനർനിർമാണത്തിനായി 1.2 കോടി രൂപ നഗരസഭയാണ് നൽകുന്നത്. പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡ് പൊളിച്ചിട്ടതിനാൽ ഗതാഗതം ദുഷ്കരമായതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എംഎൽഎയുടെ ഇടപെടലുണ്ടായിരിക്കുന്നത്.