ADVERTISEMENT

മലപ്പുറം∙ ദേശീയപാതാ സർവീസ് റോഡുകൾക്കു സമീപമുള്ള വീട് നിർമാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മഅദിൻ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നു പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്സസ് പെർമിറ്റ് ഇല്ലാതെത്തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണു പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. 

വിമാനത്താവളം, റെയിൽവേ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻഒസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിമാനത്താവള എൻഒസി പ്രശ്നം പരിഹരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കും. ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച ടി.വി.ഇബ്രാഹിം എംഎൽഎ ആണ് ഇക്കാര്യവും ആക്സസ് പെർമിറ്റ് പ്രശ്നവും അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്. തൊട്ടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരവും നിർദേശിച്ചു. പുതുതായി നേരിട്ട് അദാലത്തിൽ ലഭിക്കുന്ന പരാതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

മഅദിൻ അക്കാദമിയിൽ നടന്ന തദ്ദേശ അദാലത്തിൽ കൊച്ചുമകൻ യശ്വിന് ഭിന്നശേഷി അലവൻസ് തുക അനുവദിച്ചതറിഞ്ഞ്  മന്ത്രി എം.ബി.രാജേഷിന്റെ മുൻപിൽ വിതുമ്പുന്ന മുത്തശ്ശി മേച്ചേരി പുഷ്പലത.
മഅദിൻ അക്കാദമിയിൽ നടന്ന തദ്ദേശ അദാലത്തിൽ കൊച്ചുമകൻ യശ്വിന് ഭിന്നശേഷി അലവൻസ് തുക അനുവദിച്ചതറിഞ്ഞ് മന്ത്രി എം.ബി.രാജേഷിന്റെ മുൻപിൽ വിതുമ്പുന്ന മുത്തശ്ശി മേച്ചേരി പുഷ്പലത.

എംഎൽഎമാരായ യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീൻ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, കലക്ടർ വി.ആർ.വിനോദ്, തദ്ദേശഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി.സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ കലാം, വാർഡ് കൗൺസിലർ സി.കെ.ഫാത്തിമ സുഹ്റ എന്നിവർ പ്രസംഗിച്ചു.

ചട്ടങ്ങളുടെ കുരുക്കു മാറി; യശ്വിന് തുണയായി മന്ത്രി
മലപ്പുറം∙ വീട്ടിൽ എസിയുണ്ടെന്ന കാരണത്താൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാത്ത വളാഞ്ചേരി വലിയകുന്ന് നീലാടപ്പാറ യശ്വിന് ഭിന്നശേഷി അലവൻസ് അനുവദിക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദേശിച്ചു. സ്‌കൂളിലോ ഡേ കെയർ സെന്ററിലോ പോകാനാവാത്ത മാനസിക വെല്ലുവിളികൾ /സെറിബ്രൽ പാൾസി/ ഓട്ടിസം ബാധിതരായ കുട്ടികൾക്ക് പ്രതിമാസ ബത്ത നൽകാൻ തദ്ദേശഭരണ വകുപ്പ് സബ്‌സിഡി മാർഗരേഖ നിർദേശിക്കുന്നുണ്ട്.

ഇതുപ്രകാരം 1000 രൂപ ബത്ത അനുവദിക്കാൻ അടുത്ത റിവിഷനിൽ പദ്ധതി വച്ച് നടപടി സ്വീകരിക്കാൻ ഇരിമ്പിളിയം പഞ്ചായത്തിന് മന്ത്രി നിർദേശം നൽകി. നിലവിൽ പഞ്ചായത്തിനു പദ്ധതിയുണ്ടെങ്കിൽ അപേക്ഷ സ്വീകരിച്ച് ഗുണഭോക്താവായി ഉൾപ്പെടുത്താനും മന്ത്രി നിർദേശിച്ചു.90 ശതമാനം അംഗവൈകല്യമുള്ള 6 വയസ്സുള്ള യശ്വിന് ചികിത്സാ ആവശ്യത്തിനാണ് എസി ഉൾപ്പെടെയുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

എസി ഉൾപ്പെടെ ഭൗതികമായ മെച്ചപ്പെട്ട സാഹചര്യമുള്ള കുടുംബങ്ങൾക്ക് ഭിന്നശേഷി പെൻഷൻ ലഭിക്കില്ല. ഈ സാഹചര്യത്തിലാണു അലവൻസ് നൽകാൻ നിർദേശിച്ചത്. ഇത് പ്രത്യേക കേസായി പരിഗണിച്ച് പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. യശ്വിൻ അമ്മ അഞ്ജുവിന്റെയും മുത്തശ്ശി മേച്ചേരി പുഷ്പലതയുടെയും സഹായത്തോടെയാണ് എല്ലാ കാര്യവും ചെയ്യുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടലിൽ ജോലി ചെയ്താണ് ഇവർ ജീവിതമാർഗം കണ്ടെത്തുന്നത്.

പഴയ സ്കൂൾ കെട്ടിടങ്ങളുടെ രേഖകൾ സഞ്ചയ  ഡേറ്റാ ബേസിൽ ചേർക്കും;  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരം
മലപ്പുറം∙ സർക്കാർ, എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് റജിസ്റ്ററിൽ ചേർക്കാത്തതിനാൽ പെർമിറ്റ്/ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു തടസ്സം നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ പുതുക്കിയ വിവരം സഞ്ച‍യ ഡേറ്റാ ബേസിൽ ചേർക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ അദാലത്തിൽ മാവണ്ടിയൂർ ബിഎച്ച്എസ്എസ്, വടക്കുംപുറം എയുപി സ്കൂൾ, ആതവനാട് പുന്നത്തല എഎംയുപി സ്കൂൾ, കല്ലിങ്കൽ പറമ്പിൽ എംഎസ്എം ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയ്ക്കു വേണ്ടി എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി. ഇത്തരം പ്രശ്നങ്ങൾ കൂടുതലുള്ളത് ജില്ലയിലാണ്.

പല സ്കൂളിലും വളരെ പഴയ കെട്ടിടമാണ് ഇപ്പോഴുമുള്ളത്. ഇവ പ്രവർത്തിക്കുന്നതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചുവരുന്നതുമാണ്. എന്നാൽ ഇവയുടെ രേഖ പഞ്ചായത്തുകളുടെ സഞ്ചയ ഡേറ്റാ ബേസിൽ ഇല്ല. സ്കൂൾ കെട്ടിടങ്ങൾക്കു നികുതിയില്ലാത്തതിനാൽ കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ ഡേറ്റാ ബേസിൽ ഉൾപ്പെടുത്താതെ പോയിരുന്നു. ഈ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമിക്കാൻ പെർമിറ്റിന് അപേക്ഷിക്കുമ്പോഴും ഫിറ്റ്നസ് സംബന്ധമായ ആവശ്യങ്ങൾ വരുമ്പോഴും രേഖയില്ലെന്ന സാഹചര്യത്തിൽ ഇവ അനുവദിക്കുന്നില്ല.

കെട്ടിടം നേരത്തേ നിലവിൽ ഉണ്ടായിരുന്നു എന്നു തെളിയിക്കാൻ രേഖകൾ ഹാജരാക്കുന്ന പക്ഷം കെട്ടിടങ്ങൾ ഡേറ്റ പ്യൂരിഫിക്കേഷനിലൂടെ സഞ്ചയ ഡേറ്റബേസിൽ സെക്രട്ടറിമാർ ഉൾപ്പെടുത്തേണ്ടതാണെന്ന് മന്ത്രി നിർദേശിച്ചു. ഇതിനായി സ്കൂളുകൾക്കു മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ 3 മാസത്തിനകം സമർപ്പിക്കണം. 

പരാതികളേറെയും തീർപ്പാക്കി
മലപ്പുറം ∙ ജില്ലാതല തദ്ദേശ അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന ലഭിച്ച 1360 പരാതികളിൽ 1236 എണ്ണത്തിലും അനുകൂലമായ തീർപ്പ്. 121 പരാതികൾ നിരസിച്ചു. മൂന്നെണ്ണം തുടർ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പരാതികളിൽ 91 ശതമാനവും അനുകൂല തീർപ്പാണുണ്ടാക്കിയത്.

ഇന്നലെ അദാലത്തിലേക്ക് നേരിട്ടുവന്ന 370 പരാതികളിൽ തുടർപരിശോധന നടത്തുമെന്നും രണ്ടാഴ്ചയ്ക്കകം തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.മലപ്പുറത്തെ ചില പരാതികൾ സംസ്ഥാനത്തെ പൊതുവായ പ്രശ്നപരിഹാരത്തിന് വഴിതുറന്നതായി പറഞ്ഞ മന്ത്രി,  അദാലത്തിലെ സജീവമായ പങ്കാളിത്തത്തിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com